ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. 150ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. വഴിയോരക്കാഴ്ച്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ദേവാസുരം, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, കിലുക്കം, മിന്നാരം, സ്ഫടികം, വാൽസല്യം, മാന്നാർ മത്തായി സ്പീക്കിങ്, കിഴക്കൻ പത്രോസ്, ഹിറ്റ്ലർ തുടങ്ങിയ നിരവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1993-ൽ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
‘സംഗീത രാജൻ’ എന്നറിയപ്പെടുന്ന എസ്.പി വെങ്കിടേഷ് 1955 മാർച്ച് അഞ്ചിന് തമിഴ്‌നാട്ടിലാണ് ജനിച്ചത്. 1971 ൽ സംഗീത സംവിധായകനായ വിജയഭാസ്‌കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975 -ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്‌ടറായി ചുവടുറപ്പിച്ച വെങ്കിടേഷ് 1981 ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായത്. 1980 -കളിലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. തൊണ്ണൂറുകളോടെ എസ്‌പി വെങ്കിടേഷ് മലയാളത്തിൽ തിളങ്ങി. 1985 -ൽ ‘ജനകീയ കോടതി’ എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നുവന്നത്. ‘രാജാവിൻ്റെ മകൻ’ എന്ന ചിത്രത്തിലൂടെ വെങ്കിടേഷിന്റെ പേര് ജനങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. അന്ന് സിനിമയോടൊപ്പം സിനിമയുടെ പാശ്ചാത്തല സംഗീതവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


