ന്യൂ ഡൽഹി: എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ഡൽഹിയിൽ തുടരുന്നു. ഇന്നലെ പ്രധാനമന്ത്രി രാത്രി വരെ പങ്കെടുത്ത പരിപാടിയിൽ, എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാൻ കർശന നിർദേശമാണ് ബിജെപി-എൻഡിഎ നേതൃത്വത്തിൽ നിന്ന് എംപിമാർക്ക് ലഭിച്ചിരിക്കുന്നത്. ഇന്നലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയിൽ പങ്കെടുക്കും. അടിയന്തരമായി ഡൽഹിക്ക് പോകേണ്ടതിനാൽ തൃശൂരിൽ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നു സുരേഷ് ഗോപി അറിയിച്ചു. തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
എംപിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകാനുള്ള വേദി കൂടിയായിരുന്നു പരിശീലന പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പരിശീലനത്തിന്റെ ഭാഗമായിരുന്നു. സമൂഹമാദ്ധ്യമ ഉപയോഗം, പാർലമെന്റിലെ നടപടിക്രമങ്ങൾ എന്നിവയിലും പരിശീലനം നൽകി. തങ്ങളുടെ ലോക്‌സഭാ മണ്ഡലങ്ങളിൽ ടിഫിൻ യോഗങ്ങൾ വിളിച്ചുചേർക്കാൻ എല്ലാ ബിജെപി എംപിമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്. മണ്ഡലങ്ങളിലെ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഓരോ മാസവും ഇത്തരം യോഗങ്ങൾ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പാർലമെൻ്റിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും സഭാ സമ്മേളനങ്ങൾക്ക് മുന്നോടിയായി വകുപ്പ് മന്ത്രിമാരെ കാണണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിമിംഗിൻ്റെ പ്രാധാന്യം ഗ്രാമീണ മേഖലകളിലേക്ക് അടക്കം എത്തിക്കാനും ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. എൻഡിഎയ്ക്ക് വേണ്ടി മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്‌ണനും പ്രതിപക്ഷ സ്ഥാനാർത്ഥിയായി സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ എംപിമാർ ഇന്ന് യോഗം ചേരും. പാർലമെന്റ് മന്ദിരത്തിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദിയാണ് റിട്ടേണിംഗ് ഓഫീസർ. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ.