ടെഹ്റാൻ: ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്താബ ഖമേനിയെ (Mojtaba Khamenei) തിരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേർട്‌സാണ് രാജ്യത്തിൻ്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പവിത്ര വ്യവസ്ഥയുടെ മൂന്നാമത്തെ നേതാവായി അയത്തുള്ള സയ്യിദ് മൊജ്‌താബ ഖൊമേനിയെ നിയമിച്ചു,” ടെഹ്റാൻ സമയം ഇന്നലെ അർധ രാത്രിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അസംബ്ലി ഓഫ് എക്സ്പേർട്‌സ് പറഞ്ഞു. ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മൊജ്‌താബ ഖൊമേനിക്ക് ലഭിച്ചു.
അതേസമയം പുതിയ പരമോന്നത നേതാവിനെതിരെയും ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു. ടെഹ്റാനിലെ എക്ബതാൻ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് റിപ്പോർട്ട്. ‘മൊജ്‌താബതയ്ക്ക് മരണം’ എന്ന് പേർഷ്യൻ ഭാഷയിൽ വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇറാനിലെ വിപ്ലവ പാരമ്പര്യത്തിനു വിരുദ്ധമായി അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങൾക്കിടയിൽ വലിയൊരു വിഭാഗം എതിർക്കുന്നുണ്ട്.
ഷിയ പാരമ്പര്യം അനുസരിച്ച് സാധാരണ മക്കൾ പിന്തുടർച്ചാവകാശിയാവാറില്ല. എന്നാൽ അടിന്തര ഘട്ടത്തിലാണ് മകനെ പിന്തുടർച്ചാവകാശിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത ബന്ധമുള്ള മൊജ്‌താബ തൻ്റെ പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്. ഇസ്രയേൽ-യുഎസ് സഖ്യവുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് നിർണായകമായ നേതൃമാറ്റം നടന്നിരിക്കുന്നത്.
ഇറാന്റെ സുരക്ഷാ സേനയിലും വിപുലമായ ബിസിനസ് ശൃംഖലകളിലും സ്വാധീനമുള്ള ഒരു ഇടത്തരം പുരോഹിതനായിരുന്നു മൊജ്‌താബ. എങ്കിലും അലി ഖൊമേനിക്ക് ശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതലയുള്ള 88 പുരോഹിതന്മാരുടെ സംഘമായ അസംബ്ലി ഓഫ് എക്സ്പേർട്സിൻ്റെ മുൻനിരക്കാരനായി അദേഹംഅദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. അലി ഖമേനിയുടെ വിയോഗത്തെ തുടർന്ന് രഹസ്യമായി നടന്ന ചർച്ചകൾക്കൊടുവിലാണ് 56-കാരനായ മൊജ്താബയെ തിരഞ്ഞെടുത്തത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌താബ ഖൊമേനിയെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനും സ്വാഗതം ചെയ്തു. മൊജ്‌താബ ഖൊമേനിയുടെ നിയമനം രാജ്യത്തിൻ്റെ അന്തസിൻ്റെയും ശക്തിയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നുവെന്നും പെസഷ്കിയാൻ പറഞ്ഞു.


