തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ഗണേഷ് കുമാർ സംഭവിച്ചത് കുടുംബ പ്രശ്നമാണെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും അറിയിച്ചു.
മന്ത്രിസഭാ യോഗത്തിൽ മന്ത്രി ഗണേഷ് കുമാർ പങ്കെടുത്തിരുന്നു. യോഗത്തിൽ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പ് പറഞ്ഞതിനാൽ പ്രശ്‌നം തീർന്നെന്ന ഭാര്യ ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഗണേഷ് കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ൽ ഭാര്യ വിളിച്ചപ്പോൾ വീട്ടിൽ പൊലീസ് എത്തിയതെന്നും എങ്ങനെയാണ് പൊലീസ് മടങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കുടുംബ പ്രശ്നമാണെന്ന് ഭാര്യ ബിന്ദു പറഞ്ഞപ്പോഴാണ് പൊലീസ് മടങ്ങിപ്പോയതെന്നും ഗണേഷ് കുമാർ അറിയിച്ചുവെന്നാണ് വിവരം. തുടർന്നാണ് രാജി വേണ്ടെന്ന് മുഖ്യമന്ത്രി അനുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.
ബിന്ദുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം വിവാദമായതോടെ മന്ത്രി ഗണേഷ് കുമാർ ഇന്നലെ ഇടതുമുന്നണി നേതാക്കളെ വിളിച്ച് തൻ്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിന്ദുവിന്റെ സഹോദരിയെ വിളിച്ചത്. തുടർന്ന് ബിന്ദു മേനോനോട് സംസാരിച്ച ഗണേഷ് കുമാർ, സംഭവിച്ചതിലെല്ലാം ക്ഷമാപണം നടത്തി. തുടർന്നാണ് പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും പ്രശ്‌നം അവസാനിച്ചെന്നും ബിന്ദു മേനോൻ അറിയിച്ചത്.
ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ്‌കുമാര്‍ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിച്ച ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞെന്നും പൊലീസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. ഇന്നലെ താന്‍ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മില്‍ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കിയെന്നും ബിന്ദു മേനോന്‍ പറഞ്ഞു.
അതേസമയം ഒത്തുതീർപ്പിലൂടെ പ്രശ്‌നം അവസാനിക്കില്ലെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനാപുരത്ത് പ്രതിഷേധിച്ചു. ഗണേഷ് കുമാറിന്റെ ഓഫീസിലേക്കായിരുന്നു മാർച്ച്.
ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; രാജി ആവിശ്യപ്പെട്ട് പ്രതിപക്ഷം


