മലയാളകവിതയുടെ പര്യായമായിരുന്നു, ഒ.എന്‍.വി എന്ന മൂന്നക്ഷരം. കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ ആറ് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന വ്യക്തിത്വം. പ്രകൃതിയുടെയും മണ്ണിന്റെയും ജീവാംശമുള്ള ആ ഭാഷാസൗന്ദര്യം ഇന്നും മലയാളിയുടെ അഭിമാനമാണ്. പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം അദ്ദേഹം തന്റെ വരികളില്‍ ആവാഹിച്ചു. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരുചരമഗീതം തുടങ്ങിയ കാവ്യസമാഹാരങ്ങൾ മലയാളത്തെ ധന്യമാക്കിയവയാണ്.
അനവദ്യസുന്ദരങ്ങളായ കവിതകളാലും ഭാവാത്മക ഗാനങ്ങളാലും മലയാളത്തിന്റെ മനസ്സിനെ നവോന്മേഷദായകങ്ങളായ അനുഭൂതികളിലേക്ക് ആനയിച്ച ഒ.എൻ.വി.കുറുപ്പ്, മഹത്ത്വമാർന്ന ഒരു സവിശേഷ സർഗാത്മക പൈതൃകം അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. ഭാവാർദ്രങ്ങളായ കവിതകൾ, ഹൃദയഹാരിയായ ഗാനങ്ങൾ, മൗലികമായചിന്തയുടെ തെളിവെളിച്ചം പ്രസരിപ്പിക്കുന്ന പ്രബന്ധങ്ങൾ, വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾതുടങ്ങി പലതലങ്ങളുണ്ട് വിലപ്പെട്ട ആ സാംസ്കാരിക ഈടുവെപ്പിന്. വിശാലമായ ആ അക്ഷരസപര്യക്ക് രാജ്യം നല്‍കിയത് പത്മശ്രീ, പത്മവിഭൂഷണ്‍ മുതല്‍ ജ്ഞാനപീഠംവരെ. എഴുത്തിനൊപ്പം സാംസ്കാരിക കേരളത്തിന്റെ പ്രതിരോധശബ്ദം കൂടിയായിരുന്നു ഒഎന്‍വി.
10 വർഷമാകുന്നു (2016 ഫെബ്രുവരി 13), ആതൂലിക നിശ്ശബ്ദമായിട്ട്. പക്ഷേ, ആയിരമായിരം വരികളിലൂടെ കേരളീയരുടെയെല്ലാം മനസ്സുകളില്‍ പ്രിയകവി ഒ.എൻ.വി ഒരിക്കലും മരണമില്ലാതെ ജീവിക്കുന്നു.
വിനോദ് കട്ടച്ചിറ


