തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിലൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും ശശി തരൂരും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ വി എം സുധീരന്‍, കെ മുരളീധരന്‍, എം എം ഹസന്‍, കെ സുധാകരന്‍ എന്നിവരേയും കോര്‍കമ്മിറ്റിയുടെ ഭാഗമാക്കിയിരിക്കുകയാണ്.
സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എന്നിവരും കോര്‍കമ്മിറ്റിയില്‍ അംഗങ്ങളാണ്.
പാര്‍ട്ടിയെ ഗ്രൂപ്പടിസ്ഥാനത്തിലല്ലാതെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ഒരു സമിതിയായിട്ടായിരിക്കും കോര്‍കമ്മിറ്റി പ്രവര്‍ത്തിക്കുക. ഈ കോർകമ്മിറ്റി ആഴ്ച്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് ഇതിലൂടെ എ ഐ സി സി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാതരത്തിലുള്ള ഭിന്നതകളും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റക്കട്ടൊയി മുന്നോട്ടുകൊണ്ടുപോകാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് കോര്‍കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ധാരണായായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, എല്ലാ വിഭാഗം നേതാക്കളുമായും കൂട്ടായ ചര്‍ച്ചകളുണ്ടാവണമെന്നും സംസ്ഥാന നേതൃത്വത്തിന് കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിരുന്നത്. എല്ലാ വിഭാഗം നേതാക്കളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കോര്‍കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.



