ടോക്യോ: നാഗസാക്കി പ്രവിശ്യയ്ക്ക് സമീപമുള്ള ജപ്പാന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) അതിക്രമിച്ചു കടന്ന ചൈനീസ് മത്സ്യബന്ധന ബോട്ട് ജപ്പാൻ അധികൃതർ പിടിച്ചെടുത്തു. പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടിട്ടും ബോട്ട് നിർത്താതെ ഓടിച്ചുപോയതിനെത്തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബോട്ടിന്റെ ക്യാപ്റ്റനെ ജപ്പാൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു.
പിഴത്തുക കെട്ടിവെക്കാമെന്ന് ചൈന ഉറപ്പുനൽകിയതിനെത്തുടർന്ന് ക്യാപ്റ്റനെ ജപ്പാൻ മോചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നാഗസാക്കി പ്രവിശ്യയിലെ ഗോട്ടോ ദ്വീപസമൂഹത്തിന് കീഴിലുള്ള മെഷിമ ദ്വീപിന് തെക്ക്-തെക്കുപടിഞ്ഞാറായി ഏകദേശം 166 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ജപ്പാന്റെ സ്വന്തം സാമ്പത്തിക മേഖലയായ ഈ പ്രദേശം തർക്കപ്രദേശമല്ല. സമുദ്ര സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും ജപ്പാന്റെ മൂന്ന് പട്രോളിംഗ് കപ്പലുകൾ കൂടി ചേർന്ന് ബോട്ടിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ജപ്പാൻ പ്രധാനമന്ത്രി സാനേ തകൈച്ചി (Sanae Takaichi) തായ്‌വാനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെത്തുടർന്ന് ജപ്പാനും ചൈനയും തമ്മിൽ നയതന്ത്ര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ സംഭവത്തിൽ ജപ്പാനോട് പ്രതിഷേധം അറിയിക്കുകയും തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


