ജക്കാർത്ത: ഇന്തോനേഷ്യയിൽ ഇസ്ലാമിക് ബോർഡിംഗ് സ്‌കൂൾ കെട്ടിടം തകർന്ന് 91 പേരെ കാണാതായെന്ന് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ മുറിയിൽ പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ആറ് വിദ്യാർത്ഥികളെ ജീവനോടെ കണ്ടെത്താനായെങ്കിലും ഇവരെ പുറത്തേക്ക് എത്തിക്കാനായിട്ടില്ല. 65 ഓളം വിദ്യാർത്ഥികൾ കെട്ടിടാവശിഷ്ടങ്ങളിൽ മൂടിപ്പോയതായി സംശയിക്കപ്പെടുന്നുണ്ട്. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതായും നൂറ് പേർക്ക് അപകടത്തിൽ പരിക്കേറ്റതായും ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച വിശദമാക്കി.
കുടുങ്ങി കിടക്കുന്നവരെ ജീവനോടെ പുറത്ത് എത്തിക്കാനുള്ള സമയം വളരെ കുറവാണെന്നാണ് രക്ഷാപ്രവർത്തനം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ അധികൃതർ വിശദമാക്കുന്നത്. കിഴക്കൻ ജാവയിലാണ് അപകടം നടന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകളുണ്ടെന്ന വിലയിരുത്തപ്പെടുന്ന 15 സ്ഥലങ്ങളാണ് രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. 12-നും 18-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളും അധ്യാപകരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ചൊവ്വാഴ്ച ജാവാ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് സ്ഥാനമാറ്റമുണ്ടായെന്നും സംശയിക്കപ്പെടുന്നുണ്ട്. നാല് നിലയുള്ള അനധികൃത നിർമിതിയാണ് തകർന്നത്. അപകടം നടക്കുന്ന സമയത്ത് ഇതിന്റെ നാലാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു.