Mantis Partners Sydney
Tuesday, March 10, 2026
Mantis Partners Sydney
Home » പശ്ചിമേഷ്യയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പുമായി സൗദിയും തുർക്കിയും.
പശ്ചിമേഷ്യയിൽ ആക്രമണം തുടർന്ന് ഇറാൻ

പശ്ചിമേഷ്യയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പുമായി സൗദിയും തുർക്കിയും.

by Editor
Send your news and Advertisements

റിയാദ്: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. സൗദി അറേബ്യയുടെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്കോ ഭൂപ്രദേശങ്ങൾക്കോ നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് സൗദി ഭരണ നേതൃത്വം അറിയിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കാനാണ് റിയാദ് ആഗ്രഹിക്കുന്നതെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ചെറുക്കുമെന്ന് സൗദി വ്യക്തമാക്കി. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിലുള്ള നീക്കങ്ങൾ ഇറാന് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനെതിരായ ആക്രമണങ്ങൾക്ക് നിലവിൽ തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സൗദി അനുമതി നൽകിയിട്ടില്ല. എന്നാൽ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്നാൽ ഈ നിലപാടിൽ മാറ്റം വന്നേക്കാമെന്ന് സൂചനയുണ്ട്. അതേസമയം സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു.

റിയാദിന് സമീപമുള്ള അൽ-ഖർജിലെ (Al-Kharj) പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ ഒരു മിസൈൽ ജനവാസ മേഖലയിൽ പതിച്ചു. ഇതിൽ രണ്ട് വിദേശ തൊഴിലാളികൾ (ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് സ്വദേശിയും) കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയിലെ തന്ത്രപ്രധാനമായ ശൈബ (Shaybah) എണ്ണപ്പാടം ലക്ഷ്യമാക്കി എത്തിയ 7 ഡ്രോണുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ആകെ 3 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും ഇന്നലെ മാത്രം തടഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തുർക്കിയെ ലക്ഷ്യമാക്കി വീണ്ടും ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഇത് രണ്ടാമത്തെ തവണയാണ് തുർക്കിയിലേക്ക് ഇറാൻ മിസൈൽ അയയ്ക്കുന്നത്. മിസൈൽ വെടിവെച്ചിട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ തുർക്കിയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഗാസിയൻതെപ്പിൽ (Gaziantep) പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നാലെ ഇറാന് കടുത്ത മുന്നറിയിപ്പുമായി തുർക്കി രംഗത്ത് വന്നു. തുർക്കിക്ക് നേരെയുള്ള ഏത് ഭീഷണിക്കെതിരെയും മടിയില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ -ഡ്രോൺ ആക്രമണം ശക്‌തമാക്കി. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് യുഎഇ ആക്രമണത്തെ പ്രതിരോധിച്ചതായും ജനവാസ കേന്ദ്രങ്ങളിൽ നേരിട്ടുള്ള ആഘാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ഉച്ചത്തിലുള്ള ശബ്ദം വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവച്ച് തകർക്കുമ്പോൾ ഉണ്ടായതാണെന്ന് പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു.

അതിനിടെ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് യുഎഇയിൽ രണ്ടു സേനാംഗങ്ങൾ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് സൈനികർക്ക് അപകടം സംഭവിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

ബഹ്റൈനിലെ സിത്രയിൽ ഇന്നലെ പുലർച്ചെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ കുട്ടികളടക്കം 32 പേർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ നാലുപേർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരായി. പരുക്കേറ്റവരിൽ 17 വയസ്സുകാരിയായ പെൺകുട്ടിയും രണ്ട്, ഏഴ്, എട്ട് വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നുവെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ആക്രമണത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഇതുവരെ 95 ബാലിസ്‌റ്റിക് മിസൈലുകളെയും 164 ഡ്രോണുകളെയും ആകാശത്തുവച്ചുതന്നെ തകർത്തതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു.

പൗരന്മാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ഈ വിവേചനരഹിതമായ ആക്രമണങ്ങൾ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും സൈന്യം മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച ഇറാൻ ഇസ്രായേലിന് നേരെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ക്ലസ്റ്റർ ബോംബുകളും സെൻട്രൽ ഇസ്രായേലിൽ പതിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യഹൂദ് (Yehud) ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും ചിലത് ജനവാസ മേഖലകളിൽ വീണു. ടെൽ അവീവിനും സമീപപ്രദേശങ്ങൾക്കും നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്.

ഇറാന്റെ ആക്രമണം തടയാൻ ഗൾഫ് രാജ്യങ്ങൾക്കു പ്രതിരോധ സംവിധാനങ്ങൾ നൽകാൻ ഓസ്ട്രേലിയ

You may also like

error: Content is protected !!