വിശാഖപട്ടണം: രണ്ട് വ്യത്യസ്ത കപ്പൽശാലകളിൽ നിർമ്മിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്യുന്ന അപൂർവ കാഴ്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് വിശാഖപട്ടണത്തെ നാവികകേന്ദ്രം. നാവികസേനയുടെ കമ്മീഷൻ ചെയ്‌ത പടക്കപ്പലുകളായ ഉദയ്‌ഗിരിയും ഹിമഗിരിയും നമ്മുടെ കടലിൻ്റെ അംഗരക്ഷകരാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഈ യുദ്ധക്കപ്പലുകൾ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്നും നിരവധി നൂതന സംവിധാനങ്ങളോടെയാണ് യുദ്ധക്കപ്പലുകൾ ഒരുക്കിയിരിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉദയ്‌ഗിരിയും ഹിമഗിരിയും കമ്മീഷൻ ചെയ്‌തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2050 ഓടെ ഇരുന്നൂറ് യുദ്ധക്കപ്പലുകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രോജക്ട് 17A’-യുടെ ഭാഗമായി നിർമ്മിച്ച ഐഎൻഎസ് ഹിമഗിരിയും ഉദയഗിരിയും ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാൻ കഴിയുള്ളവയാണ്. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഈ കപ്പലുകളിൽ ഏകദേശം 75% ഇന്ത്യൻ നിർമ്മിത ഘടകങ്ങളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് ‘ഉദയഗിരി നിർമ്മിച്ചത്, ‘ഹിമഗിരി’ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇരുയുദ്ധക്കപ്പലുകളും സമുദ്രാധിപത്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. നിരവധി അത്യാധുനിക സംവിധാനങ്ങൾ യുദ്ധക്കപ്പലുകളിൽ സംയോജിപ്പിച്ചിട്ടുണ്ട്. ദീർഘദൂര സ്ട്രൈക്ക് ആയുധങ്ങൾ, സൂപ്പർസോണിക് മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, കോംബാറ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ, തീയണയ്‌ക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം യുദ്ധക്കപ്പലുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
മുപ്പത് വർഷത്തിലേറെ സേവനം നൽകി ഡീകമ്മീഷൻ ചെയ്ത ഐഎൻഎസ് ഉദയഗിരി (F35), ഐഎൻഎസ് ഹിമഗിരി (F34) എന്നീ കപ്പലുകളുടെ സ്മരണാർത്ഥമാണ് പുതിയ കപ്പലുകൾക്ക് ഈ പേരുകൾ നൽകിയിരിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ പഴയ ചിന്തകൾക്ക് സ്ഥാനമില്ല. പുതിയ വെല്ലുവിളികൾ നേരിടുകയും പുതിയ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയുടെ ഗവേഷണത്തിനും വികസനത്തിനും സർക്കാൻ മുൻഗണന നൽകുന്നുണ്ട്. ഭാരതത്തിന് നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കാൻ പൂർണ കഴിവുണ്ട്. ഏത് സാഹചര്യത്തിലും അതിവേഗത്തിൽ പ്രതികരിക്കാൻ രാജ്യം തയാറാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.