സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ പൊലീസ് വാഹനം ഇടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്‌നവി കണ്ടൂലയുടെ കുടുംബത്തിന് സിയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ധാരണയായി. 2023 ജനുവരിയിൽ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന ജാഹ്‌നവി കണ്ടൂല റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ പൊലീസ് വാഹനം ഇടിച്ചാണ് മരിച്ചത്.
മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ പൊലീസ് വാഹനമാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാൻവിയെ ഇടിച്ചുതെറിപ്പിച്ചത്. 23 കാരിയായ ജാൻവി അമിതവേഗതയിലെത്തിയ ഓഫീസർ കെവിൻ ഡേവിൻ്റെ വാഹനമിടിച്ചാണ് മരിച്ചത്. എന്നാൽ അപകടത്തേക്കാൾ ലോകത്തെ ഞെട്ടിച്ചത് ഇതിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളായിരുന്നു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ബോഡിക്യാം ദൃശ്യങ്ങൾ വൻ വിവാദമായി. “അവൾ മരിച്ചു, പക്ഷേ അവളുടെ ജീവിതത്തിന് വലിയ മൂല്യമൊന്നുമില്ല, 11000 ഡോളറിൻ്റെ ഒരു ചെക്ക് നൽകിയാൽ തീരുന്ന പ്രശ്‌നമേയുള്ളൂ” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഓഡററുടെ പരാമർശം. ഈ വംശീയ അധിക്ഷേപം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ജാൻവിയുടെ കുടുംബം നൽകിയ സിവിൽ കേസിനെത്തുടർന്നാണ് ഇപ്പോൾ വൻ തുക നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചത്. ഇതിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസ് തുകയിൽ നിന്നാണ് നൽകുന്നത്. ജാൻവിയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും ഈ തുക കുടുംബത്തിന് ചെറിയ രീതിയിലെങ്കിലും ആശ്വാസവും സമാധാനവും നൽകുമെന്ന് കരുതുന്നതായും സിയാറ്റിൽ സിറ്റി അറ്റോർണി എറിക്ക ഇവാൻസ് വ്യക്തമാക്കി.


