ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. സമഗ്ര സാമ്പത്തിക, വ്യാപാര കരാർ എന്നറിയപ്പെടുന്ന ഈ കരാർ ജൂലൈ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടൻ സന്ദർശന വേളയിൽ ഒപ്പുവെക്കും. 2030 ആകുമ്പോഴേക്കും ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള വ്യാപാരം 120 ബില്യൺ ഡോളറായി ഇരട്ടിയാക്കുകയാണ് ലക്ഷ്യം. തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയുടെ നികുതി നീക്കം ചെയ്യാനും ബ്രിട്ടനിൽ നിന്നുള്ള വിസ്കി, കാറുകൾ എന്നിവയുടെ ഇറക്കുമതി വിലകുറഞ്ഞതാക്കാനും വ്യാപാര കരാറിലേ നിർദേശങ്ങളിലുണ്ട്.
ഇരു രാജ്യങ്ങളും ഒപ്പുവെച്ച് അംഗീകരിച്ചതിന് ശേഷമാണ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നത്. സാധനങ്ങൾ, സേവനങ്ങൾ, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്.
കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ്റെ 90% ഉൽപ്പന്നങ്ങൾക്കും തീരുവ കുറയും. ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ 4 മുതൽ 16% വരെയുള്ള തീരുവ പൂർണമായും ഒഴിവാകാൻ സാധ്യതയുണ്ട്.
പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുകെ, മാലിദ്വീപ് സന്ദർശനം നാളെ ആരംഭിക്കും. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായും, വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തും.