വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ ഉർപന്നങ്ങൾക്ക് മേലുള്ള അമേരിക്കൻ നികുതി 50 ശതമാനമായി ഉയരും. ഇതു സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മുന്നാഴ്‌ച കഴിഞ്ഞ് ഉത്തരവ് പ്രാബല്യത്തിൽ വരും.
ട്രംപിന്‍റേത് അന്യായവും ദൗർഭാഗ്യകരവുമായ നടപടിയെന്ന വിമർശനം ഇതിനകം ശക്തമായിട്ടുണ്ട്. ട്രംപിന്‍റേത് ഇരട്ടത്താപ്പാണ് എന്ന വിമർശനമാണ് ഉയരുന്നത്. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം ശക്തമാകുന്നത്. നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള ട്രംപിൻ്റെ ആദ്യ പ്രഖ്യാപനം ജൂലൈ 30 ന് വന്നിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും അധികം തീരുവ ഇന്ത്യക്കാണ്. ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമർശിച്ചാണ് പകരം തീരുവ മരവിപ്പിച്ചതിൻ്റെ കാലാവധി തീരുന്ന ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം പകരം തീരുവയും പിഴച്ചുങ്കവും ട്രംപ് പ്രഖ്യാപിച്ചത്.
‘ഇന്ത്യയുമായി യു.എസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25 ശതമാനം തീരുവ ചുമത്തിയത്. റഷ്യയിൽ നിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോകുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ‘- ട്രംപ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനത്തിനു പുറമെ ഈ പിഴ കൂടി ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം നികുതി ഇന്ത്യക്ക് ഈടാക്കാനാനാണ് ട്രംപ് നിശ്ചയിച്ചത്. വ്യാപാര കരാറിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടായിരുന്നു ട്രംപ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ഇത് അമ്പതാക്കി ഉയർത്തുന്നു എന്നാണ് ഇന്നലെ ട്രംപ് അറിയിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമാകും ഈ പിഴ ഈടാക്കി തുടങ്ങുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തി വയ്ക്കാനാണ് ഈ മൂന്നാഴ്ച ട്രംപ് നൽകിയിരിക്കുന്നത്.
ഇന്ത്യയെ ഭീഷണിപ്പെടുത്തി വ്യപാര കരാറിലെത്തിക്കാൻ ട്രംപ് ശ്രമിക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബലഹീനത കൊണ്ട് രാജ്യതാൽപര്യം ബലികഴിക്കരുത് എന്നും രാഹുൽ ആവശ്യപ്പെട്ടു. ദൗർഭാഗ്യകരമെന്ന് ശശി തരൂർ പ്രതികരിച്ചു.