ന്യൂ ഡൽഹി: അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിൽ ജാഗ്രത നിർദ്ദേശം. പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലും ജമ്മു കശ്മീരിലും ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് അതീവ ജാഗ്രത പാലിക്കാൻ ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പരിശോധന നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ എടിഎസ് ഒരേസമയം റെയ്ഡ് നടത്തി.
പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളും അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി തർക്കങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. അഫ്ഗാനുമായുള്ള സംഘര്‍ഷവും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാൻ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയാൻ ഇന്ത്യൻ സൈന്യം, ബി.എസ്.എഫ് (BSF), പോലീസ് എന്നിവർ അതിർത്തികളിൽ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കി. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഇന്ത്യൻ പ്രതിരോധ സേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള മേഖലകളിൽ ഇന്ത്യൻ വ്യോമസേന (IAF) മാർച്ച് 5 മുതൽ 12 വരെ പരിശീലനം നടത്തുന്നതിനാൽ ആകാശപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇപ്പോൾ ഹൈ-അലർട്ടിലാണ്. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാരോട് പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സുരക്ഷാ ഭീഷണികളും കാരണം പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യം അതീവ സങ്കീർണ്ണമാണ്. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ കഴിഞ്ഞ ഏഴ് ദിവസമായി ശക്തമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്. ഈ സംഘർഷം കാരണം ഏകദേശം 66,000-ത്തോളം പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ആത്മീയ നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാനിൽ നടന്ന പ്രോ-ഇറാൻ പ്രകടനങ്ങൾ അക്രമാസക്തമാവുകയും രാജ്യം മൂന്ന് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറുകൾ കാരണം, പശ്ചിമേഷ്യയിൽ യുദ്ധം പടരുകയാണെങ്കിൽ പാക്കിസ്ഥാൻ സൈനികമായി ഇടപെടേണ്ടി വരുമോ എന്ന ആശങ്കയും പാക്കിസ്ഥാനുണ്ട്.
ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, ചർച്ചകളിലേക്ക് മാറണം; പാക്കിസ്ഥാൻ പ്രസിഡൻറ്


