തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയും ഉണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നു കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച്ച വരെ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 21 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിലെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഭാഗങ്ങളിൽ മഴയിൽ കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ടുചെയ്തു. പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി സംശയിക്കുന്നുണ്ട്. കുമളിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. മഴ ശക്തമായതോടെ കല്ലാർ ഡാമിന്റെ ജലനിരപ്പ് ഉയർന്നു. തുടർന്ന് നാല് ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് 824.5 മീറ്റർ ഉയർന്നതോടെ 160 ക്യൂമെക്സ് ജലം ഒഴുക്കിവിട്ടു. മുല്ലപ്പെരിയാറിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്.



