ഇസ്ലാമബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ സ്ഫോടനത്തിൽ 31 മരണം. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഇസ്ലാമബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള ഖദീജത്തുൽ കുബ്ര (Khadijatul Kubra) ഷിയാ പള്ളിയിലാണ് ആക്രമണം നടന്നത്.
വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ പുറത്തേക്ക് വരുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഒരു ചാവേർ പള്ളിയുടെ പ്രധാന കവാടത്തിൽ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും അതിനിടയിൽ സ്ഫോടനം നടക്കുകയായിരുന്നു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, പ്രസിഡന്റ് ആസിഫ് അലി സർദാരി എന്നിവർ ആക്രമണത്തെ ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്ലാമബാദിലെ പ്രധാന ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അടുത്തിടെ ഇസ്ലാമാബാദിലെ ജില്ലാ സെഷൻസ് കോടതി സമുച്ചയത്തിന് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. കോടതിയിൽ ആക്രമണമുണ്ടായി മൂന്നു മാസത്തിനു ശേഷമാണ് പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ഏകോപിത ആക്രമണങ്ങളിലും തുടർന്നുള്ള പ്രത്യാക്രമണങ്ങളിലും 200 ലതികം പേർ കൊല്ലപ്പെട്ടിരുന്നു.


