കെയ്റോ: ഈജിപ്തിലെ ലക്സറിന് (Luxor) സമീപമുള്ള മരുഭൂമിയിൽ നിന്ന് 3,000 വർഷത്തിലധികം പഴക്കമുള്ള പുരാതന ‘സ്വർണ്ണ നഗരം’ (Lost Golden City) പുരാവസ്തു ഗവേഷകർ കണ്ടെടുത്തു. ‘ഏറ്റെൻ’ (Aten) എന്ന് വിളിക്കപ്പെടുന്ന ഈ നഗരം, ടുട്ടാങ്കാമെൻ്റെ ശവകുടീരത്തിന് ശേഷം ഈജിപ്തിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലായി കണക്കാക്കപ്പെടുന്നു. ലക്സറിലെ വാലി ഓഫ് ദി കിംഗ്‌സിന് സമീപം മണലിനടിയിൽ നടത്തിയ പര്യവേക്ഷണത്തിലാണ് ചരിത്രപ്രേമികളെയും ശാസ്ത്രലോകത്തെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ കണ്ടെത്തൽ. അതിപുരാതനമായ സ്വർണ സംസ്‌കരണ സമുച്ചയവും അതോടൊപ്പമുള്ള ജനവാസ കേന്ദ്രവുമാണ് ഇവിടെ കണ്ടെത്തിയത്.
പുരാതന ഈജിപ്തിലെ കരുത്തനായ ഭരണാധികാരി അമെൻഹോട്ടെപ്പ് മൂന്നാമന്റെ (Amenhotep III) കാലത്തുള്ളതാണ് (ബി.സി. 1391-1353) ഈ നഗരം. പിൽക്കാലത്ത് തുത്തൻഖാമനും ഈ നഗരം ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. കേവലം ഒരു ഖനിയെന്നതിലുപരി സ്വർണം വേർതിരിച്ചെടുക്കാനും ശുദ്ധീകരിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങൾ ഈ നഗരത്തിലുണ്ടായിരുന്നു. സ്വർണത്തിൻ്റെ സൂക്ഷ്‌മ സിരകൾ വേർതിരിക്കാനുള്ള കല്ല് പൊടിക്കുന്ന യന്ത്രങ്ങൾ, ലോഹം ഉരുക്കുന്നതിനുള്ള മൺചൂളകൾ, സെഡിമെൻ്റ് ടാങ്കുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ നഗരത്തിൻ്റെ വ്യവസായ മികവ് വിളിച്ചോതുന്നു. ഫറവോമാരുടെ കാലഘട്ടത്തിന് പുറമെ റോമൻ, ഇസ്ലാമിക ഭരണകാലത്തെ വാസ്‌തുവിദ്യാ അടയാളങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
മണൽ മൂടിക്കിടന്നതിനാൽ മൂവായിരം വർഷം മുൻപത്തെ ജീവിത സാഹചര്യങ്ങൾ ഒട്ടും മാറ്റമില്ലാതെ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികൾ ജോലി ചെയ്‌തിരുന്ന ഇടങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയെല്ലാം കണ്ടെത്തി. ഖനനത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ദൈനംദിന ജീവിതത്തിന് ആവശ്യമായ മൺപാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലാണ്.
ഈജിപ്ത്‌തിലെ ടൂറിസം, പുരാവസ്‌തു മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ‘പുരാതന സ്വർണ്ണ നഗരങ്ങളെ വീണ്ടെടുക്കൽ’ എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. “സ്വർണം വെറുതെ ശേഖരിക്കുകയല്ല, മറിച്ച് അതീവ കൃത്യതയോടെ ശുദ്ധീകരിക്കുന്ന ഒരു വ്യവസ്ഥാപിത കേന്ദ്രമായിരുന്നു ഇത്.” എന്ന് സുപ്രീം കൗൺസിൽ ഓഫ് ആൻ്റിക്വിറ്റീസിലെ മുഹമ്മദ് ഇസ്‌മായിൽ ഖാലിദ് വ്യക്തമാക്കി. പുരാതന കാലം മുതൽ സ്വർണ ഖനനത്തിന് പേരുകേട്ട സുകാരി പർവതനിരകളിൽ ഇന്നും ഖനനം തുടരുന്നു എന്നത് ഈ കണ്ടെത്തലിന്റെറെ മറ്റൊരു പ്രത്യേകതയാണ്. ഈ കണ്ടെത്തൽ പുരാതന ഈജിപ്ഷ്യൻ ജനതയുടെ ജീവിതരീതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.


