കണ്ണൂർ: ഗൾഫിലേയ്ക്ക് കൊണ്ടുപോകാൻ അയൽവാസിയായ യുവാവ് കൊടുത്ത അച്ചാർ പാത്രത്തിൽ മയക്കുമരുന്ന് കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ ഇരിവേരി കണയന്നൂർ സ്വദേശി മിഥിലാജിന് കൊണ്ടുപോകാനായി എത്തിച്ച അച്ചാറിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അച്ചാർ മിഥിലാജിൻ്റെ വീട്ടിലെത്തിച്ച അയൽവാസിയായ ജിസിൻ അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മിഥിലാജ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നു തുറന്നുപരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിക്കുളളില്‍ ഒരു കവര്‍ കണ്ടെത്തിയത്. മിഥിലാജിന്റെ ഭാര്യാപിതാവ് സംശയത്തിൻറെ അടിസ്ഥാനത്തിൽ അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ഇതിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ ചെറിയ കവറുകളിലായി എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാറിൽ ഒളിപ്പിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. 0.260 ഗ്രാം എംഡിഎംഎയും 3.40 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്.
വിദേശത്തുളള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഈ അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ച് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയേനെ എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.