ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ – കോൺഗ്രസ് സഖ്യത്തിൽ സീറ്റ് വിഭജനത്തിൽ ഔദ്യോഗികമായി ധാരണയായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍, ടിഎന്‍സിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈ എന്നിവര്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് ധാരണയായത്. 34 സീറ്റായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഡിഎംകെയ്ക്ക് മുന്നില്‍ വെച്ചത്.
2021-ലെ തിരഞ്ഞെടുപ്പിനേക്കാൾ മൂന്ന് സീറ്റുകൾ അധികമായി ഇത്തവണ കോൺഗ്രസിന് ലഭിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ 133 സീറ്റിലാണ് വിജയിച്ചത്. 25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റിലും പിഎംകെ അഞ്ച് സീറ്റിലും വിസികെ നാല് സീറ്റിലും മറ്റുള്ളവര്‍ എട്ട് സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് ഡിഎംകെ നയിക്കുന്ന മുന്നണി 159 സീറ്റോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എഐഎഡിഎംകെ നേടിയ 66 സീറ്റ് അടക്കം 75 സീറ്റുകള്‍ എന്‍ഡിഎ സഖ്യവും നേടി.


