ധരംശാല: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തു വന്ന രേഖകളിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്. ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല. ഈ കാര്യം ഒരു സംശയവും ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയുമെന്നും ദലൈലാമയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ദലൈലാമയുടെ പേരിൽ മറ്റാരെങ്കിലും എപ്‌സ്റ്റീനുമായി ബന്ധപ്പെടാനോ കൂടിക്കാഴ്ച നടത്താനോ അനുവാദം നൽകിയിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.
ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഈ രേഖകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇത് ദലൈലാമയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഓഫീസ് കുറ്റപ്പെടുത്തി. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട 30 ലക്ഷത്തിലധികം പേജുകളുള്ള രേഖകളിൽ ദലൈലാമയുടെ പേര് പലയിടത്തായി കടന്നുവന്നിട്ടുണ്ട്. എന്നാൽ ഇവയിൽ മിക്കതും എപ്‌സ്റ്റീന്റെ സഹായികളോ മറ്റുള്ളവരോ തമ്മിൽ നടന്ന ഇമെയിൽ സംഭാഷണങ്ങളാണ്. എന്നാൽ ദലൈലാമ എപ്‌സ്റ്റീനെ കണ്ടെന്നോ സംസാരിച്ചെന്നോ ഉള്ള യാതൊരു വിവരവും ഈ രേഖകളിൽ എവിടെയുമില്ലെന്നാണ് റിപ്പോർട്ടുകൾ.
വിവാദ എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്‌മെന്റ്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട രേഖകളിൽ 169 പ്രാവശ്യം ദലൈലാമയുടെ പേര് പരമാർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2012 ഒക്ടോബറിലെ ഇ മെയിൽ സന്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് എപ്സ്റ്റീനും ദലൈലാമയും കൂടിക്കാഴ്‌ച നടത്തിയതെന്നാണ് മാധ്യമ റിപ്പോർട്ട്. മാത്രമല്ല, ദലൈലാമയുടെ അനുയായികൾ എപ്സ്റ്റീനെ കണ്ടതായും യൂറോപ്യൻ മാധ്യമമായ ‘നെക്സ്റ്റ ടിവി’ റിപ്പോർട്ട് ചെയ്‌തിരുന്നു. ധന സമാഹരണവുമായോ ജീവകാരുണ്യ പ്രവർത്തനവുമായോ ബന്ധപ്പെട്ടായിരിക്കും ഈ കൂടിക്കാഴ്ചകൾ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ദലൈലാമയുടെ ഓഫിസ് ഇതെല്ലാം നിഷേധിച്ചു.


