ബെയ്ജിങ്: രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ച് പതിനായിരം സൈനികർ പങ്കെടുക്കുന്ന ഏറ്റവും വലിയ സൈനിക പരേഡുമായി ചൈന. പരേഡിൽ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പ്രദർശിപ്പിച്ചു. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, അത്യാധുനിക ആണവ മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ പരേഡിന്റെ ഭാഗമായി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവൻമാർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിൻ പിങ്ങും വ്ളാഡമിർ പുടിനും കിം ജോങ് ഉന്നും ആദ്യമായി ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത് ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ടിയാൻമെൻ സ്ക്വയറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ് സംസാരിച്ചു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും, ചൈന എപ്പോഴും മുന്നോട്ടു കുതിക്കുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. യുഎസിനു പരോക്ഷ മുന്നറിയിപ്പാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകൾ. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ നേടിയ വിജയം ആഘോഷിക്കാനാണ് പരേഡ് സംഘടിപ്പിക്കുന്നത്. വിദേശ അധിനിവേശത്തിൽനിന്ന് സ്വാതന്ത്യം നേടാൻ ചൈനയെ സഹായിച്ച യുഎസിനെ ചൈനീസ് പ്രസിഡൻ്റ് പരാമർശിക്കുമോ എന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. യുദ്ധത്തിൽ നിരവധി അമേരിക്കക്കാർ മരിച്ചു. അവരുടെ ത്യാഗം ഓർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു.