ഭരണിവിശേഷം എഴുതുമ്പോൾ പലരും വിചാരിക്കും, എല്ലാവർഷവും പറയുന്നതല്ലേ എന്ന്, അതേ…. എല്ലാ വർഷവും പറയുന്നതാണ്…. ഓരോ ചെട്ടികുളങ്ങര നിവാസികൾക്കും അത് വീണ്ടും വീണ്ടും പറയാതിരിക്കാനാവില്ല
പത്രങ്ങളുടെ പ്രാദേശിക പേജുകൾ മുഴുവൻ ഭരണി വിശേഷങ്ങളടങ്ങിയ വാർത്തയും ചിത്രങ്ങളും കൊണ്ട് എല്ലാ ദിവസവും നിറയുന്നതും അതുകൊണ്ടു തന്നെ. ഒരേ നാട്ടുകാരല്ലേ, എല്ലാ വർഷവും വായിക്കുന്നത് എന്നുകരുതി അവർക്കും മാറി നില്ക്കാനാവില്ല. വായനക്കാർക്ക് മടുപ്പും ഉളവാകുന്നില്ല! കാരണം ഇത് ചെട്ടികുളങ്ങര ഭരണി വിശേഷമാണ്. !
ജാതിമതഭേദമന്യേ, ഇവിടുത്തെ ഓരോ നിവാസികൾക്കും ചെട്ടികുളങ്ങര ഭരണി അവരുടെ ഗ്രാമോത്സവമാണ് !
വലിപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമില്ലാതെ, ഏവരും ഒത്തൊരുമയോടെ തങ്ങളുടെ ഇഷ്ടദേവതയ്ക്ക് കെട്ടുകാഴ്ച ഒരുക്കുന്നതിൽ ഭാഗഭാക്കായും, ആചാരാനുഷ്ഠാനങ്ങളിൽ പങ്കാളികളായും തോളോടുതോൾചേർന്നു നില്ക്കുന്ന രംഗമാണ് എങ്ങും ദർശിക്കാൻ കഴിയുന്നത്.
ഭയഭക്തിവിശ്വാസം അനുഷ്ഠാനം, തനത് പാരമ്പര്യം, കല, സാഹിത്യം, സംസ്കാരം, കാർഷികസമൃദ്ധി, ദേശപ്പെരുമ, ഇവയെല്ലാം സമഞ്ജസമായി സമ്മേളിക്കുന്നതാണ്, ഇഴചേർന്നു നില്കുന്നതാണ് ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം.. അതു കൊണ്ടാണ് ഇത് ഒരുദേശത്തിൻ്റെ ഉത്സവമായി അറിയപ്പെടുന്നതും, കൂടാതെ കേരളത്തിലെ മറ്റെല്ലാ ഉത്സവങ്ങളിൽനിന്നും വേറിട്ടു നില്ക്കുന്നതും.. സമാനതകളില്ലാത്ത, വർണ്ണനാതീതമായ ആചാരപ്പെരുമകളാൽ പ്രശസ്തികേട്ടതും.
ഓരോ വർഷവും ചെട്ടികുളങ്ങര ഭരണിവിശേഷം പങ്കിടണമെന്നു തോന്നി ഞാൻ വിശേഷങ്ങൾ എഴുതുന്നതും അതുകൊണ്ടുതന്നെ. അതു പറയാൻ എനിക്കെന്നല്ല ഓരോ ചെട്ടികുളങ്ങര നിവാസിക്കും ആയിരം നാവാണ്.
പലരും വിചാരിക്കും, ഓരോ ക്ഷേത്രത്തിനും ഓരോരോ പ്രത്യേകതകൾ! ഓരോ ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും മറ്റുമായി, അതൊക്കെ അവർക്കും പറയാനുമുണ്ടാകും.
ശരിയാണ്.
പക്ഷേ ആ ഉത്സവാഘോഷങ്ങൾ, ആ പ്രത്യേകതകൾ, അതിനെക്കുറിച്ചുള്ള വിവരണങ്ങൾ ഒക്കെ നമുക്ക് വായിച്ചും പറഞ്ഞറിഞ്ഞും മനസ്സിലാക്കാൻ കഴിയും.!
എന്നാൽ ചെട്ടികുളങ്ങര ഭരണിവിശേഷം എഴുതിയോ, വിഷ്വലൈസ് ചെയ്തോ, വാമൊഴിയിൽക്കൂടിയോ ആരേയും ബോദ്ധ്യപ്പെടുത്താൻ കഴിയില്ല. അത്, ഈ നാട്ടുകാരനായ പത്രപ്രവർത്തകൻ വിചാരിച്ചാൽപ്പോലും. അത് അനുഭവവേദ്യമാണ്. അത്രമാത്രം സവിശേഷതകൾ നിറഞ്ഞത്.
അതുകൊണ്ടാണ് ചെട്ടികുളങ്ങരയിലെ 13 കരക്കാർക്ക് ഓണത്തേക്കാൾ പ്രാധാന്യം ഭരണിയ്ക്കുള്ളതും.
13 കരകളിലും കെട്ടുകാഴ്ച നിർമ്മാണം പുരോഗമിക്കുന്നു.
കെട്ടുകാഴ്ച, കുത്തിയോട്ടം കുതിരമൂട്ടിൽ കഞ്ഞി.
വിശേഷങ്ങൾ ഓരോന്നും വിശദമായിപറയാം. പിന്നാലെ.
വിജയൻ ന്യൂസ്പ്രിൻറ് നഗർ


