സിഡ്‌നി: ഓസ്ട്രേലിയയിലെ മുൻ പ്രധാനമന്ത്രിമാർ ഉൾപ്പടെ വിവിധ സഭകളിൽപ്പെട്ട ആയിരത്തിലധികം ക്രിസ്‌ത്യാനികൾ പങ്കെടുത്ത ‘സെലിബ്രേറ്റ് ജീസസ് – ടുഗെദർ ഇൻ യൂണിറ്റി’ എന്ന പരിപാടി ക്രിസ്‌തീയ ഐക്യത്തിന്റെ ഉജ്ജ്വല ഉദാഹരണമായി മാറി. ഹേഴ്സ്റ്റ്വില്ലെ എൻ്റർടൈൻമെന്റ്റ് സെന്ററിൽ ക്രിസ്‌ത്യൻ അലയൻസ് കൗൺസിൽ ഓഫ് എൻഎസ്‌ഡബ്ല്യു ആണ് പരിപാടി സംഘടിപ്പിച്ചത്. കത്തോലിക്കരും ഓർത്തഡോക്സും, ആംഗ്ലിക്കൻസും, ബാപ്റ്റിസ്റ്റും, പെന്തക്കോസ്ത് സഭകൾ തുടങ്ങി പല ക്രിസ്ത്യൻ വിഭാഗങ്ങളും യേശു എന്ന ഒറ്റ നാമത്തിൽ പ്രാർത്ഥനയിൽ ഒത്തുചേർന്നു.
പരിപാടിയിൽ കത്തോലിക്ക സഭയിലെ സിഡ്‌നി സഹായ മെത്രാൻ ഡാനിയൽ മീഗർ, ഗ്രീക്ക് ഓർത്തഡോക്സ് ബിഷപ്പ് ക്രിസ്റ്റോഡൗലോസ്, മാരോണൈറ്റ് ബിഷപ്പ് ആന്റ്വൺ-ഷാർബൽ തരബേ, ഖൽദായൻ ആർച്ച് ബിഷപ്പ് അമെൽ നോന എന്നിവർ പങ്കെടുത്തു. വിവിധ സഭ പ്രതിനിധികൾ ഒത്തുചേർന്ന് യേശുവിന്റെ കാലഘട്ടത്തിലെ ഭാഷയായ അറാമായിക് ഭാഷയിൽ കർത്താവിൻ്റെ പ്രാർത്ഥന ചൊല്ലിയപ്പോൾ പ്രാർത്ഥനാ മുറി ആത്മീയതയാൽ നിറഞ്ഞു. സംഗീത-നൃത്ത പരിപാടികൾ, സംസ്‌കാരിക പ്രദർശനങ്ങൾ, വിശ്വാസികളുടെ സമൂഹ പ്രാർത്ഥന എന്നിവയിലൂടെ ക്രിസ്ത്യാനികൾ ഐക്യത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ചു.
മുൻ പ്രധാനമന്ത്രിമാരായ ടോണി അബോട്ട്, സ്കോട്ട് മോറിസൺ, ന്യൂ സൗത്ത് വെയിൽസ് എം.എൽ.എ സ്റ്റീവ് കാംപർ, പ്രതിപക്ഷ നേതാവ് മാർക്ക് സ്പീക്‌മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമൂഹജീവിതത്തിൽ വിശ്വാസത്തിന്റെ്റെ പങ്ക് പ്രധാനമാണെന്നും ക്രിസ്‌ത്യൻ മൂല്യങ്ങൾ രാജ്യത്തിന് ആത്മീയ ശക്തിയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പല സഭകളിൽപ്പെട്ട ക്രിസ്ത്യാനികൾ ഒരേ വേദിയിൽ പ്രാർത്ഥനയിലൂടെയും സംഗീതത്തിലൂടെയും പങ്കുചേർന്നത് സഭാ ഐക്യത്തിൻ്റെ പ്രബല പ്രതീകമായി കാണപ്പെടുന്നു. സിഡ്‌നിയുടെ ബഹുസാംസ്കാരിക പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള സമ്മേളനങ്ങൾ സമൂഹ ഐക്യം വളർത്താനുള്ള പ്രധാന വേദിയാണെന്ന് മതനേതാക്കൾ അഭിപ്രായപ്പെട്ടു. ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റിൽ തുടക്കമിട്ട ‘ക്രിസ്‌ത്യൻ അലയൻസ് കൗൺസിൽ’ സഭകളുടെ സഹകരണത്തിനും സാമൂഹിക സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.



