ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ വിജയം നേടി. 2024-ൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പാണിത്. 300 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 165 സീറ്റുകളിൽ ബിഎൻപി വിജയിച്ചു. ജമാഅത്തെ മുന്നണി നിലവിൽ 45 സീറ്റുകളിൽ വിജയിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
ബിഎൻപി നേതാവും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 60 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയ ഈ തിരഞ്ഞെടുപ്പ് ബിഎൻപിയുടെ വലിയ തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്.
ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തിരഞ്ഞെടുപ്പിനെ വഞ്ചനാപരം എന്ന് വിശേഷിപ്പിച്ച ഹസീന, തന്റെ പാർട്ടിയായ അവാമി ലീഗിനെ ഒഴിവാക്കിയും വോട്ടർമാരില്ലാതെയുമാണ് വോട്ടെടുപ്പ് നടത്തിയതെന്ന് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വളരെ കുറവാണ്. ധാക്കയിലെയോ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയോ പോളിങ് സ്‌റ്റേഷനുകളിൽ വോട്ടർമാർ ഉണ്ടായിരുന്നില്ല. അവാമി ലീഗ് ഇല്ലാത്ത ഈ തിരഞ്ഞെടുപ്പിനെ ജനങ്ങൾ ബഹിഷ്‌കരിക്കുകയും തള്ളിക്കളയുകയും ചെയ്തുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.


