ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 38 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലർച്ചെ ഇറ്റൂരി പ്രവിശ്യയിലെ കൊമാണ്ട നഗരത്തിലെ പള്ളിയിലാണ് തോക്കുകളും വടിവാളുകളും ഉപയോഗിച്ചുകൊണ്ട് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) അംഗങ്ങൾ നടത്തിയ ആക്രമണം നടന്നത്. കൂടാതെ വീടുകളും കടകളും ഇവര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തിന് പിന്നില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമത സംഘടനയാണെന്നാണ് വിവരം. ഐഎസ് പോലുള്ള ഭീകരസംഘടനയോട് കൂറ് പുലര്‍ത്തുന്ന സംഘടന കൂടിയാണ് എഡിഎഫ്. ഇവര്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിലാണ് നിരവധി പേര്‍ മരിച്ചത്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്.