അപ്പൻ്റെ കൈയ്യി തൂങ്ങി നടന്നപ്പഴായിരുന്നു ഞാനാരു പെങ്കൊച്ചായിരുന്നത്. ആങ്കുട്ട്യേ പോലെ നിനക്കും വേണം ഉശിരെന്ന് പറഞ്ഞ് എൻ്റപ്പനെന്നെ വളർത്തി. അങ്ങനെ മരത്തിലും മാനത്തും കേറി വളരുമ്പോ പെങ്കുട്ട്യാ ന്നൊരു ഓർമ്മപ്പെടുത്തലിൽ അമ്മ പലപ്പോഴും തളർത്തി.
പ്രേമിക്കണ്ട കാലത്ത് ഒറ്റൊരുത്തനും നീയൊരു പെണ്ണാന്നെന്ന ഓർമ്മപ്പെടുത്തി ശല്യപ്പെടുത്തില്ല്യ. അതോണ്ട് കൗമാര പ്രേമത്തിലെങ്കിലു പെണ്ണെന്ന തോന്നലിന് സാധ്യതയുണ്ടായില്ല.
ഭാര്യ പദവി തലേലെത്തിപ്പോ അമ്മ വീണ്ടും ഓർമ്മപ്പെടുത്തി. ഒന്ന് അടങ്ങിയൊതുങ്ങിക്കോളോന്ന്. ന്നാപിന്നെ ഒതുങ്ങിയേക്കാം ന്ന് കരുതി ഞാനൊന്നടങ്ങി. പക്ഷേ, അങ്ങനെ അടങ്ങിയിരുന്നാലെങ്ങനാ ന്ന് ഭർത്താവ് പെണങ്ങി. അതോണ്ട് പിന്നങ്ങോട്ടൊരു പെടച്ചിലാർന്നു. അവിടേം പെണ്ണത്തം തുരുമ്പെടുത്തു.
ഇത്രകാലം പെണ്ണായാണോ ആണായാണോ ജീവിച്ചേന്ന് ചോദിച്ചാല് കൃത്യമായൊരുത്തരം ഇല്ല. പെണ്ണെന്ന് തോന്നിയ അപൂർവ്വം ചില സമയങ്ങളുണ്ടായിരുന്നു ജീവിതത്തിൽ. അവിടെയൊക്കെ ഒരു പുരുഷൻ്റെ സാനിധ്യമുണ്ടായിരുന്നു.
പെണ്ണെന്ന വാക്കിന് നിലനിൽപുണ്ടാവാൻ ആണെന്ന വാക്ക് കൂടിയേ തീരൂ. മറിച്ചും അങ്ങനെ തന്നെ. ഒരു പുരുഷദിനം കൂടി വരാത്തിടത്തോളം ഈ വനിതാദിനം ബഹിഷ്കരിക്കാനാണ് എനിക്കിഷ്ടം.
മിനി ആന്റണി


