ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. രാജസ്ഥാനിലെ ജോധ്പുരിൽ ഇന്ന് മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലികോപ്ടറുകള്‍ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ ഭീമൻ ബോയിങാണ് ഈ ഹെലികോപ്‌ടറുകളുടെ നിർമാതാക്കൾ. ഈ വിഭാഗത്തിൽപ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങിൽ നിന്ന് വാങ്ങാൻ കരാറായിരിക്കുന്നത്. ഇതിൽ ആദ്യത്തെ മൂന്നെണ്ണമാണ് ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64-ഇ അപ്പാച്ചെ.
സംഘർഷ മേഖലയിൽ അതിശക്തമായ ആക്രമണം നടത്താൻ ഇവ പ്രാപ്‌തമാണ്. നിലവിൽ യുഎസ്, യുകെ, ഇസ്രയേൽ, ഈജിപ്ത‌് എന്നി രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ജോധ്‌പുരിലെത്തുന്നതോടെ ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഭാഗമാകും.