തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ശശി തരൂർ, നഗരസഭാ മേയർ, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാത്രി എട്ട് മണിയോടെ വിമാനമിറങ്ങിയ മോഡി റോഡ് മാർഗം രാജ്‌ഭവനിലേക്ക് പോയി. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. വിഴിഞ്ഞത്തും പരിസര പ്രദേശത്തുമായി സുരക്ഷയുടെ ഭാഗമായി ഇന്നലെ മുതൽ പൊലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പെടെ ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് കടലിലും നേവിയും കോസ്റ്റ് ഗാർഡും കാവലൊരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ പത്തേകാലോടെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്ടർ മാർഗമായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുന്നത്. 10.30 ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എം.എസ്.സി സെലസ്റ്റിനോ മരസ്‌കാ എന്ന മദർ ഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ച ശേഷമാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. 12.30 ഓടെ തിരുവനന്തപുരത്ത് നിന്ന് അദേഹം മടങ്ങും. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാൻ വലിയ എൽഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.