ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ- ഇ- തൊയിബയുടെ തലവനായ ഹാഫിസ് സയിദിന്റെ വസതിയിൽ പാക് സൈന്യം കമാൻഡോകളെ വിന്യസിച്ചു എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഹാഫിസ് സയിദിന്റെ വസതിയുടെ സുരക്ഷ പാക്കിസ്ഥാൻ സൈന്യം ഏറ്റെടുത്തു. പാക് കരസേനയിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് സുരക്ഷ വിലയിരുത്തുന്നത്. ഹാഫിസ് സയിദിന്റെ ലാഹോറിലെ വീടിന് നേരെ ഇന്ത്യൻ ആക്രമണമുണ്ടാകുമോ എന്ന ഭയത്തിലാണ് പാക്കിസ്ഥാൻ.
തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പാക്കിസ്ഥാനിൽ ആശങ്ക പ്രകടമാണ്. പാക് സൈനിക കേന്ദ്രങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന പല കൻോൺമെന്റുകളും ഭീകരരുടെ പരിശീലന കേന്ദ്രങ്ങളാണ്. ഭീകര സംഘടനയുടെ തലവൻമാരെ ഇന്ത്യ ലക്ഷ്യംവയ്ക്കും എന്ന ആശങ്ക പാക്കിസ്ഥാനുണ്ട്.
ലഷ്കർ തലവൻ ഹാഫിസ് സയിദ്, ജെയ്ഷെ തലവൻ മസൂദ് അസർ എന്നിവർ ലാഹോറിലാണ്. ദാവുദ് ഇബ്രാഹിമും പാക്കിസ്ഥാനിലാണ്. എന്ത് വിലകൊടുത്തും ഇവർക്ക് സുരക്ഷ ഒരുക്കാനുള്ള തത്രപ്പാടിലാണ് സൈന്യവും പാക് ഐഎസ്ഐയും. 2019 മുതൽ ഹാഫിസ് സയിദ് ജയിലിൽ ആണെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാൽ ലാഹോറിൽ ആഢംബര ബംഗ്ലാവിൽ ഐഎസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ഹാഫിസ് സയിദുള്ളത്.
അതിനിടെ വീണ്ടും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ തുടർന്ന് പാക്കിസ്ഥാൻ. അയോധ്യയിലെ “പുതിയ ബാബറി പള്ളിയുടെ ആദ്യ ഇഷ്ടിക” പാക്കിസ്ഥാൻ പട്ടാളക്കാർ സ്ഥാപിക്കുമെന്നാണ് പാക് സെനറ്ററായ പൽവാഷ മുഹമ്മദ് സായ് ഖാന്റെ വിവാദ പ്രസ്താവന. ഇന്ത്യയുമായി സംഘർഷമുണ്ടായാൽ സിഖ് സൈനികർ പാക്കിസ്ഥാനെ ആക്രമിക്കില്ലെന്നും കാരണം അവർക്ക് പാക്കിസ്ഥാൻ ഗുരുനാനാക്കിന്റെ നാടാണെന്നും അവർ പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പീഡിപ്പിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഈ പ്രസ്താവന എന്നതാണ് കൗതുകമുണർത്തുന്നത്.
പാക് വിമാനങ്ങൾക്ക് ഇന്ത്യയ്ക്ക് മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി.