Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഓസ്ട്രേലിയയിൽ പൊതുതിരഞ്ഞെടുപ്പ് ശനിയാഴ്‌ച; 40 ലക്ഷം പേർ ഇതിനകം വോട്ടുകൾ രേഖപ്പെടുത്തി
തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഓസ്‌ട്രേലിയ

ഓസ്ട്രേലിയയിൽ പൊതുതിരഞ്ഞെടുപ്പ് ശനിയാഴ്‌ച; 40 ലക്ഷം പേർ ഇതിനകം വോട്ടുകൾ രേഖപ്പെടുത്തി

by Editor

കാൻബറ: ഓസ്ട്രേലിയയിൽ പൊതുതിരഞ്ഞെടുപ്പ് ശനിയാഴ്‌ച. 40 ലക്ഷം പേർ ഇതിനകം വോട്ടുകൾ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 2025 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ഇതുവരെ 2.6 ദശലക്ഷം ആളുകൾ പോസ്റ്റൽ വോട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ അപേക്ഷിച്ച എല്ലാവരും തപാൽ വഴി വോട്ട് ചെയ്യണമെന്ന് ഇതിനർത്ഥമില്ല. ആളുകൾക്ക് അവരുടെ മനസ് മാറ്റി ആ ദിവസമോ പ്രീ-പോളിംഗ് സമയത്തോ വോട്ട് ചെയ്യാൻ സാധിക്കും. പ്രാദേശിക പ്രദേശങ്ങളിൽ മൊബൈൽ വോട്ടിഗ് ടീമുകൾ വഴി 100,000-ത്തിലധികം ആളുകൾ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Where Can I Vote >>

18 വയസിന് മുകളിലുള്ള എല്ലാ ഓസ്ട്രേലിയൻ പൗരന്മാരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തണം, അല്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരും. ഇക്കുറി ഏകദേശം 1.8 കോടി പേർ വോട്ട് രേഖപ്പെടുത്താനായി രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതിൽ 98 ശതമാനത്തോളം പേരും സമ്മതിദാനം വിനിയോഗിക്കാൻ യോഗ്യരാകും. ജനപ്രതിനിധി സഭയിലെ ഒരോ സീറ്റിലേക്കും മത്സരിക്കുന്ന സ്ഥാനാർഥികൾക്കെല്ലാം അതാത് വോട്ടർമാർക്ക് വോട്ട് ചെയ്യാനാകും.

ഏറ്റവും കൂടുതൽ താൽപര്യമുള്ള (Preference) സ്ഥാനാർഥിയെ ‘ചോയിസ് 1’ ആയി രേഖപ്പെടുത്താം. അയാൾക്ക് ശേഷം താൽപര്യമുള്ള സ്ഥാനാർഥിയെ ‘ചോയിസ് 2’ ആയി രേഖപ്പെടുത്താം. അങ്ങനെ ഒരു സീറ്റിൽ എത്ര സ്ഥാനാർഥിയുണ്ടോ, അതനുസരിച്ച് ചോയിസ് രേഖപ്പെടുത്താം. ബാലറ്റിൽ നൽകിയിരിക്കുന്ന സ്ഥാനാർഥികളുടെ പേരിനോട് ചേർന്നാണ് ഇക്കാര്യം രേഖപ്പെടുത്തേണ്ടത്.

വോട്ടെണ്ണലിൽ ഒരു സ്ഥാനാർഥി 50 ശതമാനത്തിന് മുകളിൽ വോട്ട് നേടിയെങ്കിൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കും. അതേസമയം ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിന് മുകളിൽ വോട്ട് നേടാനായില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥിയെ മത്സരത്തിൽ നിന്ന് ഒഴിവാക്കും.

ഈ ഒഴിവാക്കിയ സ്ഥാനാർഥിക്ക് വോട്ട് ചെയ്‌ത വോട്ടർമാരുടെ ‘ചോയിസ് 2’ ആരാണെന്ന് പരിശോധിക്കും. ആ സ്ഥാനാർഥികൾക്ക് വോട്ടുകൾ നൽകും. അങ്ങനെ അടുത്ത ഘട്ടത്തിൽ ഏതെങ്കിലും സ്ഥാനാർഥി 50 ശതമാനത്തിന് മുകളിൽ വോട്ട് നേടിയോ എന്ന് പരിശോധിക്കും. നേടിയെങ്കിൽ വിജയിയെ പ്രഖ്യാപിക്കും, ഇല്ലെങ്കിൽ ഇതേ പ്രക്രിയ വീണ്ടും തുടരും.

അതേസമയം സെനറ്റിലേക്കുള്ള മത്സരത്തിൽ നിശ്ചിത ചോയിസ് മാത്രമേ രേഖപ്പെടുത്താനാകൂ. സഭയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന പാർട്ടിയുടെ നേതാവ് അടുത്ത പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രത്യേക വോട്ടെടുപ്പ് ഉണ്ടാകില്ല. സഭയിൽ ഒരു പാർട്ടിക്കും സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ചെറു പാർട്ടികളുടെയോ സ്വതന്ത്ര എംപിമാരുടെയോ പിന്തുണയോടെ സർക്കാർ രൂപീകരണം നടത്താം.

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ആൻ്റണി ആൽബനീസിയും ലിബറൽ നാഷണൽ പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ പീറ്റർ ഡട്ടണും തമ്മിൽ ആണ് പ്രധാന മത്സരം. ഇക്കുറി ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം. എന്നാൽ നേരിയ ഭൂരിപക്ഷം ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് ഉണ്ടെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. കൂടാതെ ആദം ബാൻഡ് നേതൃത്വം നൽകുന്ന ദ ഗ്രീൻസ് പാർട്ടിയും മത്സരരംഗത്തുള്ള പ്രധാന കക്ഷിയാണ്.

You may also like

error: Content is protected !!