ഗാസ: ഗാസയിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു സ്ഥിരീകരിച്ചത്. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു.
ഗാസയില്‍ ഹമാസിന്റെ നേതൃനിരയില്‍ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഗാസയില്‍ ഇക്കഴിഞ്ഞ മേയ് 14-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റ വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, ഇയാള്‍ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു. ഇപ്പോൾ മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി കൃത്യമായ വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസ് (ഐഡിഎഫ്) വ്യക്തമാക്കിയിരിക്കുകയാണ്.
അതിനിടെ, യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തര വിമാനത്താവളത്തിനുനേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ഹൂതികൾ ഉപയോഗിച്ചിരുന്ന അവസാനവിമാനവും തകർത്തെന്നും അവകാശപ്പെട്ടു.