കൊച്ചി: എം എസ് സി എല്‍സ 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ചാ സാധ്യതയും ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കടലില്‍ രാസവസ്തുക്കള്‍ അടക്കം പകരുന്നത് തടയാന്‍ പുതിയ നടപടിക്രമങ്ങള്‍ സ്വീകരിക്കാൻ സാധിക്കും. ഉത്തരവിറങ്ങിയതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്രസർക്കാരിൽനിന്ന് ഫണ്ടും ആവശ്യപ്പെടാൻ കഴിയും.
അറുന്നൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പൽ ഞായറാഴ്ച രാവിലെ 7.50-ന് ആണ് മുഴുവനായി മുങ്ങിയത്. കപ്പലിൽനിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയിൽ അപകടകരമായ രാസവസ്‌തുക്കളില്ല. തിരിച്ചെടുത്തവയിൽ മിക്കതും കാലി കണ്ടെയ്നറുകളാണ്. പ്ലാസ്‌റ്റിക് പെല്ലറ്റ്സ് കടലിൽ വീണിട്ടുണ്ട്. അപകടമുണ്ടായ കടൽ മേഖലയിൽ എണ്ണയുടെ അംശം കലർന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുളള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്ലാസ്റ്റിക് തരികള്‍ തീരത്തുനിന്നും നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.
യന്ത്രത്തകരാര്‍ മൂലമാണ് കപ്പല്‍ മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. കപ്പല്‍ മുങ്ങാനുളള യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥനും ചീഫ് സര്‍വേയറും അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ അജിത്കുമാര്‍ സുകുമാരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. 24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു.