ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ച് പാക്കിസ്ഥാൻ. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന പരിശീലന മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയില്‍ ‘ആക്രമണ്‍’ എന്ന് പേരിട്ട വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന്‍ നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിക്കുകയും റാവല്‍പിണ്ടിയിലെ സേനാ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടുകയും ചെയ്തത്.
പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ വിവിധ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി വിവരം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഒരു പങ്കുമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനും നിലപാട് കടുപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണു പാക്കിസ്ഥാൻ പ്രതിരോധമന്ത്രിയുടെ ഭീഷണി പുറത്തുവന്നിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യ കൈക്കൊണ്ട നടപടിക്കെതിരെ പാക്കിസ്ഥാനും നടപടികളുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഷിംല കരാറിൽ നിന്ന് തൽക്കാലം പിൻമാറുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. സിന്ധു നദീജല കരാർ ലംഘിക്കുകയോ പാക്കിസ്ഥാനുള്ള ജലം തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നത് യുദ്ധമായി കണക്കാക്കും എന്നാണ് പാക്കിസ്ഥാന്റെ ഭീഷണി. പാക്കിസ്ഥാന്റെ പരമാധികാരം ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകും എന്നും യോഗം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വാഗ ചെക്ക്പോസ്റ്റ് അടയ്ക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി വയ്ക്കും. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് പാക്കിസ്ഥാനു മുകളിലൂടെ പറക്കാനുള്ള അനുമതി നൽകേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു. അക്രമിച്ചാൽ തിരിച്ചടിക്കും എന്നാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ യോഗത്തിനു ശേഷം പറഞ്ഞത്.
നിയന്ത്രണ രേഖ സ്ഥിരം ലംഘിക്കുന്ന പാക്കിസ്ഥാൻ ഷിംല കരാറിൽ നിന്ന് പിൻമാറും എന്ന് പറയുന്നത് വലിയ തമാശ എന്നാണ് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പ്രതികരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ബന്ധം വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിലെതതി മതം ചോദിച്ച് സാധാരണക്കാരെ വധിച്ചത് കടുത്ത തിരിച്ചടി അർഹിക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
അതേസമയം സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാക്കിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
‘ഓപ്പറേഷന്‍ ആക്രമണ്‍’ വ്യോമാഭ്യാസവുമായി ഇന്ത്യ; പാക്കിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം.