ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഏകദിന കരിയർ അവസാനിപ്പിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടു തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്റ്റീവ് സ്മിത്ത്. യുവതാരങ്ങൾക്ക് വഴിയൊരുക്കാനുള്ള മികച്ച സമയം ഇതാണെന്നു 35-കാരനായ സ്റ്റീവ് സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടീം തോറ്റെങ്കിലും, 73 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായത് സ്മിത്തായിരുന്നു. അതേസമയം, ടെസ്റ്റ് ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് സ്മിത്ത് വ്യക്തമാക്കി. ഇതൊരു മികച്ച യാത്രയായിരുന്നുവെന്നും ആ യാത്രയിലെ ഓരോ നിമിഷവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിശയകരമായ നിരവധി മുഹൂർത്തങ്ങളും ഒരുപിടി ഓർമകളുമുണ്ടായിരുന്നു. മികച്ച സഹപ്രവർത്തകർക്കൊപ്പം രണ്ടു ലോക കിരീടം നേടിയത് വലിയൊരു നേട്ടമായിരുന്നു. 2027 ഏകദിന ലോകകപ്പിന് തയാറെടുക്കുന്നവർക്ക് വഴിയൊരുക്കാനുള്ള മികച്ച സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
2010 ഫെബ്രുവരി 19-ന് വെസ്റ്റിൻഡീസിനെതിരെ മെൽബണിൽ നടന്ന മത്സരത്തോടെയാണ് ഏകദിന ക്രിക്കറ്റിൽ സ്മിത്തിന്റെ അരങ്ങേറ്റം. 170 ഏകദിനങ്ങളിൽ നിന്ന് 5800 റൺസ് നേടിയ താരത്തിന്റെ ശരാരശി 43.28 ആയിരുന്നു. 12 സെഞ്ച്വറിയും 35 അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 64 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചു. ന്യൂസിലൻഡിനെതിരെ നേടിയ 164 ആണ് ഉയർന്ന സ്കോർ.