Monday, June 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഒരു പ്രണയിനിയുടെ ഓർമ്മക്കുറിപ്പുകൾ
ഒരു പ്രണയിനിയുടെ ഓർമ്മക്കുറിപ്പുകൾ

ഒരു പ്രണയിനിയുടെ ഓർമ്മക്കുറിപ്പുകൾ

'നെരൂദയോടൊപ്പം '....വായനാനുഭവം

by Editor

സുദീർഘമായ ഞങ്ങളുടെ നടത്തകൾക്കുശേഷം, ഞങ്ങൾ വെയിലും വികാരവും കൊണ്ടു മത്തരായി ക്ഷീണിച്ചു. മനോഹരമായ ആ ദ്വീപിൽ നിലാവു ചെയ്യുന്ന ഒരു രാത്രിയിലാണ് അവിടെ എത്തിച്ചേർന്നതു. നിഗൂഢമായ ഒരിടം അന്വേഷിച്ചു നടന്ന് ഒടുവിൽ തെരത്തെടുത്ത സ്ഥലം !!

ഒരു സ്വകാര്യ സങ്കേതം വളരെ അത്യാവശ്യമായിരുന്നു അവർക്കു…
മുറിയിലെത്തി അവർ പൊട്ടിച്ചിരിച്ചു ഉന്മാദികളെപ്പോലെ അലറി. അങ്ങനെ നമ്മൾ ഒരു മുറിയിൽ ഒറ്റയ്ക്കു.. നീണ്ട അഞ്ചു വർഷത്തെ രഹസ്യ പ്രണയത്തിനു ശേഷം. എത്രയോ നാളുകളായി മനസ്സിൽ താലോലിച്ചിരുന്ന ഒരു സ്വപ്നം പൂവണിഞ്ഞ രാത്രി!

ലോക പ്രശസ്ത ചിലിയൻ കവി നെരൂദാ, നൊബേൽ ജേതാവ് ചിലിയൻ ഭരണകൂടത്തിന്റെ പേടിസ്വപനം, കണ്ണിലെ കരട്, നിശിത വിമർശനങ്ങൾ കവിതയിലൂടെ ചിലിയൻ ഗവണ്മെന്റിനു നേർക്കു അസ്ത്രങ്ങൾ പോലെ ഏയ്ത കവി… രാഷ്ട്രീയ കവിതകൾക്കൊപ്പം പ്രണയ കവിതകളും തനിയ്ക്കു വഴങ്ങുമെന്ന് ലോകം സമ്മതിച്ചതിന്റെ പിന്നിൽ തന്റെ പ്രിയതമ… തന്നെ ഹരം കൊള്ളിച്ച ഗായിക മെറ്റിൽ ഡ യു റൂഷ്യാ യുമായി ഒളിച്ചോടിയെത്തിയ രാത്രി!!

തന്നേക്കാൾ ഇരുപതു വയസ്സിനു മൂത്ത തന്റെ ഭാര്യയും രാഷ്ട്രീയ സഹയാത്രികയും എല്ലാറ്റിനുമുപരി തന്റെ മാനേജരുമായിരുന്ന കാദരിൽ നിന്നും രക്ഷപെട്ടു ഓടിയതായിരുന്നു.

നെരൂദ ഇങ്ങനെ കുറിച്ചിട്ടു
ഈ ദ്വീപിൽ അവളോടൊത്തു കഴിഞ്ഞ ദിനങ്ങളിൽ
പ്രണയ കവിതകൾ എഴുതിത്തുടങ്ങി….
കടലിന്നരികെ.
“ഈ ദ്വീപിൽ നിന്നോടൊത്തു
ശയിച്ച രാവുകളിലെല്ലാം ആഹ്ലദത്തിനും
ഉറക്കത്തിനുമിടയിൽ
നീ വന്യയും മധുരിതയുമായിരുന്നു”..

നെരൂദ യു റൂഷ്യയെ ആദ്യമായ്ക്കാണുന്നതു ഒരു സംഗീതപരിപാടിയ്ക്കിടയിലാണ്. ആ സായാഹ്നത്തിൽ അലസമായി ഗാനം കേട്ടുകൊണ്ടിരിക്കെ പെട്ടെന്നാണു ആ മനോഹര ശബ്ദത്തിനുടമയെ നെരൂദ ശ്രദ്ധിക്കുന്നതു. തിളങ്ങുന്ന കണ്ണുകളും നെറ്റിയിലേക്കു പാറി വീണ ചുരുണ്ട അളകങ്ങളുമുള്ള ആ സുന്ദരി ഇതൊന്നു മറിയാതെ ലയിച്ചു പാടിക്കൊണ്ടിരുന്നു. നെരൂദയുടെ ഉള്ളിൽ അനുരാഗം മൊട്ടിട്ടതന്നാണു, പിന്നീട് പലപ്രാവശ്യം തമ്മിൽ കണ്ടുമുട്ടിയെങ്കിലും നെരൂദ തന്റെ പ്രണയം വെളിപ്പെടുത്തിയില്ല.

കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ഒരു പരിപാടിയിൽ പാടുവാൻ നെരൂദ യു റൂഷ്യയെ ക്ഷണിച്ചു.
അവൾ ക്ഷണം സ്വീകരിച്ചു.
നിറഞ്ഞ സദസ്സിനുമുന്നിൽ ഊർജസ്വലയായ് നിന്ന് പാടിയ യു റൂഷ്യയെ നെരൂദ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.
ആ മധുര ശബ്ദം തന്റെ ആത്മാവോളം ഇറങ്ങിച്ചെന്നു തന്നെ തരളിതനാക്കുന്നതു നെരൂദയറിഞ്ഞു. മനസ്സ് മന്ത്രിച്ചു . ‘താൻ ഇക്കാലമത്രയും തേടി നടന്നവൾ ഇതുതന്നെ’:… ആ ഇഷ്ടം പിരിയാനാവാത്തവിധം ഗാഢമായ്ത്തീർന്നു. ആ നിശാപരിപാടിയുടെ അവസാനം നെരൂദ അവൾക്കരിക്കിലെത്തി.

ചിലിയിൽ മാത്രമല്ല, ലോക പ്രശസ്തനായ കവിയുടെ പ്രണയാഭ്യർത്ഥന അവളുടെ പ്രജ്ഞയിലേക്കു വൈദ്യുതി പാഞ്ഞെത്തിയ പോലായി. വിസ്മിത നേത്രയായ് നിന്നു പോയി… കാതുകളെ വിശ്വസിക്കാനാവാതെ ഒരു സ്വപ്നാടകയെപ്പോലെ വാക്കും മൊഴിയും മുട്ടി നിശ്ചലം നിന്നു.. അവളുടെ കരം ഗ്രഹിച്ച് തിളങ്ങുന്ന നേത്രങ്ങളിലേയ്ക്കുറ്റു നോക്കി മൃദുസ്വരത്തിൽ നെരൂദ പറഞ്ഞു “ആലോചിച്ചു പറഞ്ഞാൽ മതി. എനിക്കു തിടുക്കമില്ല എത്ര നാൾവരെയും ഞാൻ നിനക്കായ് കാത്തിരിക്കും.”

ഏതോ വിദൂര ബിന്ദുവിൽ കണ്ണുംനട്ട് അല്പനേരം നിന്നശേഷം ഒരു സ്വപ്നത്തിലെന്ന പോലെ.. ലോകം ആരാധിക്കുന്ന ആ കാവ്യ പ്രതിഭയുടെ മാന്ത്രിക വിരലുകൾ തന്റെ കരങ്ങളിലെടുത്തു അമർത്തി ചുംബിച്ചു. അതായിരുന്നു നെരൂദയ്ക്കുള്ള മറുപടി.

ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രതിഭാധനനായ കവി എന്നാണു പാബ്ലോയെ ലാറ്റിനമേരിക്കൻ ഇതിഹാസ എഴുത്തുകാരൻ മാർക്കേസ് വിശേഷിപ്പിച്ചിട്ടുള്ളതു.

രാഷ്ട്രീയ കവിതകളിൽ നിന്നും പ്രണയ കാവ്യങ്ങളിലേയ്ക്കുള്ള കവിയുടെ മാറ്റം യു റൂഷ്യയുമായുള്ള കൂടിച്ചേരലിനുശേഷമാണു.

നെരൂദയുടെ കാവ്യജീവിതം ഒരു പൂത്തൻ ഉണർവ്വിലായി. തന്റെ പ്രിയതമയുടെ വന്യസൗന്ദര്യത്തിന്റേയും അതിന്റെ ഉന്മാദ സുഗന്ധത്തിന്റേയും ലഹരിയിൽ അനവധി പ്രണയ കവിതകളെഴുതി.

“വസന്തം ചെറിമരത്തോടു ചെയ്തതു പ്രിയേ ഞാൻ നിന്നോടും” … ഏറെ പ്രസിദ്ധമായ വരികൾ.. സന്തോഷം നിറഞ്ഞ ആ ജീവിതത്തിൽ ക്രമേണ സങ്കടങ്ങളും രോഗങ്ങളും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും ഉണ്ടായിക്കൊണ്ടിരുന്നു. ചിലിയിലെ വലതു പക്ഷ സർക്കാരിന്റെ പീഡനത്തെത്തുടർന്നു കമ്യൂണിസ്റ്റായ നെരൂദ അധിക കാലവും പ്രവാസത്തിലായിരുന്നു. പലരും തടവറകളിലും വീട്ടുതടങ്കലുകളിലും ക്രൂരമായ അടിച്ചമർത്തലുകൾ സഹിച്ചു കൊണ്ടിരുന്നു. ശക്തമായ രാഷ്ട്രീയ കവിതകൾ അദ്ദേഹത്തെ ഭരണകൂടത്തിൻറെ ശത്രുവാക്കി.

യുറീഷ്യയാകട്ടെ രാഷ്ട്രീയ രഹിതയും സാഹിത്യ രഹിതയുമായിരുന്നു. അവൾ ഒരു ഗായികമാത്രമായിരുന്നു. വേദികളിൽ നിന്നും വേദികളിലേക്കു പാറിപ്പറന്നു പാടി നടന്നവൾ… തന്റെ സംഗീത ലോകം തന്റെ പ്രണയത്തിനു വേണ്ടി അവൾ ബലികഴിച്ചു.. അവളുടെ ലോകം നെരൂദ മാത്രമായി… യു റൂഷ്യയുമായുള്ള രഹസ്യ വിവാഹം അറിഞ്ഞ ആദ്യ ഭാര്യ ഒരു കലാപം തന്നെ സൃഷ്ടിച്ചു… സഖാക്കളിൽ പലരും നെരൂദയെ വിമർശിച്ചു.

അഞ്ചു വർഷത്തെ അതീവ രഹസ്യമായ കൂടിക്കാഴ്ചകളും വേഴ്ചകളും പുറത്തറിഞ്ഞപ്പോൾ ഭാര്യയേക്കാൾ കൂടുതൽ നെരൂദയുടെ രാഷ്ട്രീയ സാമൂഹ്യ വൃത്തങ്ങൾ ഞ്ഞെട്ടിത്തരിച്ചുപോയി. നെരൂദയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നുവന്നു. എന്തു ഭൂകമ്പമുണ്ടായാലും യു റൂഷ്യയെ വിവാഹം ചെയ്യുമെന്നു അദ്ദേഹം പരസ്യമായി പറഞ്ഞു.

ചുരുളൻ മുടിക്കാരിയായ ആ കൊച്ചു സുന്ദരി.. ഗാനവിസ്മയം.. നെരൂദയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു. അകലാനാവാത്തവിധം അത്രമേൽ ഇഴ ചേർന്ന ആ ജിവിതം മരണം വരെ തുടർന്നു. അദ്ദേഹത്തിന്റ മരണശേഷം മെറ്റിൽ ഡ യൂറൂഷ്യായുടെ ഓർമ്മക്കുറിപ്പുകൾ ഹൃദ്യവും സ്നേഹമസൃണതയുടെ ഗന്ധം തുളുമ്പുന്നതുമായിരുന്നു.

യു റൂഷ്യക്കുവേണ്ടി എഴുതിയ പ്രണയകവിതകൾ അതീവ ഹൃദ്യവും അസാധാരണത്തം നിറഞ്ഞതുമായിരുന്ന അതും സാഹിത്യ ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചു. യു റൂഷ്യ തന്റെ ആത്മകഥയിലൊരിടത്തു പറയുന്നു… തന്റെ കാമുകന്റെ കവിതയുടെ വിത്തുകളായിരുന്നു താനെന്ന്.

വനത്തിലൂടെയുള്ള അലസ യാത്രകൾ, മനോഹര സന്ധ്യകളിലെ സമാഗമങ്ങൾ, പൊട്ടിച്ചിരികളാലലംകൃതമായ രാവുകൾ, പ്രണയാതുരമായ പ്രഭാതങ്ങൾ…. പ്രണയത്തിന്റെ പുത്തൻ ഉണർവാർന്ന മുഖങ്ങൾ അക്കാലത്തെ കവിതകളിൽ കാണാം.

നെരൂദയ്ക്കവൾ റാണിയായിരുന്നു. എങ്കിലും നെരൂദയുടെ ചില സ്വഭാവക്കേടുകളിൽ അവൾ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമായിരുന്നു.. ഇണക്കവും പിണക്കവുമെല്ലാം സത്യസന്ധമായി എഴുതിയിട്ടുണ്ട്. അത്യപൂർവ്വമായ ഒരാത്മബന്ധം അവർക്കിടയിലുണ്ടായിരുന്നു. അനേക നാടുകളിൽ നാടകവും സംഗീതവുമായി പറന്നു നടന്ന അവൾ തന്റെ ജീവിതം നെരൂദയ്ക്കുവേണ്ടി കാഴ്ചവെച്ചു നെരൂദയാവട്ടെ പ്രണയ കവിതകളുടെ വാല്യങ്ങൾതന്നെ നിർമ്മിച്ചു കൊണ്ടിരുന്നു.

കവി പ്രശസ്തിയുടെ പാരമ്യത്തിലെത്തുന്നതും 1971 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സ്വീകരിക്കുന്നതും യൂറൂഷ്യയ്ക്കപ്പമാണ്. തന്റെ പുരോഗമന രാഷ്ട്രീയം കൊണ്ടെന്ന പോലെ തന്നെ യൗവനതുടിപ്പാർന്ന പ്രണയ കവിതകളുടെ അതുല്യ മനോഹാരിത കൊണ്ടും പാബ്ലോ എക്കാലവും ഓർമ്മിക്കപ്പെടും.

ഞരമ്പുകളിൽ നീർക്കെട്ടു ബാധിച്ചു കവിയുടെ മരണം യു റൂഷ്യയെ തളർത്തിയെങ്കിലും.. അതുവരെ ഒന്നും എഴുതിയിട്ടില്ലാത്ത ആ ഗായിക അസാധാരണ കരുത്തോടെ എഴുതാനാരംഭിച്ചു. “നെ രൂദയോടൊപ്പം” എന്ന കൃതി രചിച്ചു. കവിയുടെ സ്വകാര്യ ജീവിതത്തിലേയ്ക്കു അതുല്യമായൊരു സമഗ്ര ദർശനം നൽകുന്ന പുസ്തകമാണിതു. രാഷ്ട്രീയ കാഴ്ചപ്പാടുകൾ, കമ്യൂണിസ്റ്റെന്ന നിലപാട്, ഒരിക്കലും യുവത്വത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെടാത്തവർ, വിനോദപ്രിയനും പ്രണയാതുരനുമായ കാമുകൻ, ചിലപ്പോൾ കുട്ടികളെപ്പോലെ വാശി പിടിക്കന്നവൻ, അന്തമായ താല്പര്യങ്ങളുള്ള ഒരാളായിട്ടുമൊക്കെ അവൾ നെരൂദയെ വരച്ചിടുന്നു.

നെരൂദയുടെ കുറവുകളെയും ബലഹീനതകളേയും കുറിച്ച് യാതൊരു വിമർശനവും നടത്താത്ത സംതൃപ്തയായ ഭാര്യയെയാണു നമുക്കീ പുസ്തകത്തിൽ കാണാനാവുന്നതു. മെച്ചപ്പെട്ട രചനാ രീതിയൊന്നുമല്ല പക്ഷേ സ്നേഹ നിർഭരയായ ഒരു ഭാര്യയുടെ സത്യസന്ധമായ കുറിപ്പുകൾ.. അവൾ മുഴുവൻ വിമർശനങ്ങളും ചിലിയൻ സർക്കാരിനെതിരെ.. പിനോഷ്ക്കും അയാളുട പിണിയാളുകൾക്കുമെതിരെ ചൊരിയുന്നുണ്ടു് ഭയലേശമില്ലാതെ… അതേ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു…. മികച്ച വായനാനുഭവം നൽകിയ ഒരു പുസ്തകമാണിതു… നെരൂദയുടെ അനവധി കവിതകൾ ഇതിൽ ചേർത്തിട്ടുണ്ട്.

(ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് കെ.രാധാകൃഷ്ണവാരിയർ ലേഖ. ജെ എന്നിവരാണ്)

അന്നാ പോൾ

You may also like

error: Content is protected !!