ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പേസർ മുഹമ്മദ് ഷമി തിരിച്ചെത്തി. അഹമ്മദാബാദിൽ നടന്ന 2023 ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ദേശീയ ടീമിന് വേണ്ടി ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് ഷമിയുടെ തിരിച്ചുവരവ്. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമിൽ തുടരും. ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ട്വന്റി20 ടീമിലുണ്ട്.
കരിയറിൽ കൂടുതൽ സമയവും പരിക്ക് വേട്ടയാടിയ ക്രക്കറ്റ് താരം ആണ് മുഹമ്മദ് ഷമി. ചികിത്സയ്‌ക്ക് ശേഷം രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഷമി കളിച്ചിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്ന ഉറപ്പിച്ച ശേഷമാണ് ദേശീയ ടീമിലേക്കുള്ള വിളി എത്തിയത്. ഓസ്‌ട്രേലിയയിൽ ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിൽ താരം ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കേറ്റ കാലിൽ സ്വെല്ലിംഗ് ഉണ്ടായതിനാൽ ഒഴിവാക്കുകയായിരുന്നു. ജനുവരി 22 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, വാഷിങ്ടൻ സുന്ദർ.