ജപ്പാനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. 2026 ഓഗസ്റ്റിൽ ലയനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം പൂർത്തിയാകുന്നതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായി ഇവർ മാറും. ലോകത്തു ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായും രണ്ടാം സ്ഥാനത്തുള്ള ജർമ്മനിയുടെ ഫോക്‌സ്‌വാഗൺ എജിയുമായുമായാണ് ഇനി ഇവരുടേ മത്സരം. ഒരു ജോയിൻ്റ് ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതിലൂടെ ഒരു ബിസിനസ്സ് ഏകീകരണത്തിനുള്ള സാധ്യതയാണ് നിസ്സാനും ഹോണ്ടയും പരിഗണിക്കുന്നത് എന്നും ജനുവരി അവസാനത്തോടെ മിത്സുബിഷിയും ഇതിനോട് ചേരുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്നും കമ്പനികൾ തിങ്കളാഴ്ച സ്ഥിരീകരിച്ചു.
പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നും ഇലക്ട്രിക് കാറുകളിലേക്ക് വിപണി മാറി തുടങ്ങിയതോടെ പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്ക് കാലിടറി തുടങ്ങിയിരുന്നു. മികച്ച സാങ്കേതികവിദ്യയും കുറഞ്ഞ വിലയുമായെത്തിയ ചൈനീസ് കമ്പനികള്‍ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടിയതു. ടെസ്ലയും ചൈനീസ് വാഹനനിര്‍മാതാക്കളും അടക്കിവാഴുന്ന ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തായിരിക്കും ഇവർ കൂടുതൽ ശ്രദ്ധ ചെലുത്തുക. ജപ്പാനിലെ രണ്ടാമത്തേയും മൂന്നാമത്തേയും വലിയ കാര്‍ നിര്‍മാണ കമ്പനികളാണ് ലയിക്കാൻ പോകുന്നത്. ജാപ്പനീസ് വാഹന വ്യവസായത്തിൻ്റെ ചരിത്ര നിമിഷമായി ആണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.