തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതി തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
മഴ കനത്ത സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്പെഷ്യൽ ക്ളാസുകൾ ട്യൂഷൻ ക്ളാസുകൾ എന്നിവയുൾപ്പടെ പാടില്ലെന്ന് കളക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. തീരദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശമുണ്ട്. കണ്ണൂർ പഴശി, ഇടുക്കി പാംബ്ല, മലങ്കര, എറണാകുളം ഭൂതത്താൻകെട്ട് ഡാമുകളാണ് തുറന്നത്. പഴശി ഡാമിന്റെ ഏഴ് ഷട്ടറുകളാണ് ഉയർത്തിയത്. പാംബ്ല ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നത്. 15 സെന്റിമീറ്റർ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. പാലക്കാട് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഏഴ് ഷട്ടറുകൾ തുറന്നു.
ഇടുക്കി പൂപ്പാറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു. എറണാകുളത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. മരം മറിഞ്ഞു വരുന്നത് കണ്ട് വണ്ടി നിർത്തിയതിനാൽ ശിഖരം ബോണറ്റിലേക്ക് വീണ് വലിയ അപകടം ഒഴിവായി. എറണാകുളം സ്വദേശി രൂപേഷും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇടുക്കി രാജകുമാരിയിൽ വീടിന് മുകളിലേയ്ക് മരം വീണു. രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന പാറയ്ക്കൽ മേരിയുടെ വീടിന് മുകളിലേയ്ക്കാണ് മരം വീണത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കോഴിക്കോട് കുറ്റ്യാടി വട്ടോളിയിൽ കനത്ത മഴയിൽ തെന്നിമാറി നിയന്ത്രണം വിട്ട കാർ കൈവരി തകർത്ത് കനാലിൽ വീണു. കാറിലുണ്ടായിരുന്നവർ ഗ്ലാസ് പൊളിച്ച് പുറത്ത് കടന്ന് രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന നരിപ്പറ്റ സ്വദേശികളായ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റതായി റിപ്പോർട്ട്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 40ലേറെ വീടുകളാണ് ഇന്നലെ ഭാഗികമായി തകര്‍ന്നത്. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും ഭിത്തി ഇടിഞ്ഞുവീണും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണും മറ്റും ഗതാഗത തടസ്സങ്ങളുണ്ടായി.
വടകര വില്ല്യാപ്പള്ളിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് തെങ്ങ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുന്നുമ്മായിന്റെ വിട മീത്തൽ പവിത്രൻ എന്നയാളാണ് മരിച്ചത്.
കണ്ണൂര്‍ തലശ്ശേരിയില്‍ ശക്തമായ കാറ്റില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ മുകളിലെ ഷീറ്റ് തകര്‍ന്നുവീണു ഷീറ്റ് തകര്‍ന്ന് ആശുപത്രിക്കുള്ളിലേക്ക് കോണ്‍ക്രീറ്റ് അവശിഷ്ടവും ചെളിയും വീണു.
പാലക്കാട് തിരുമിറ്റക്കോട് മധ്യവയസ്‌കനെ വെള്ളക്കെട്ടില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി.
ഷൊർണൂർ – തൃശ്ശൂർ റെയിൽവേ പാതയിൽ ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ ബ്രിഡ്ജിന് താഴെ മരച്ചില്ലകൾ ചെരിഞ്ഞ് വൈദ്യുത കമ്പികളിലേക്ക് വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ജാംനഗർ – തിരുനെല്ലി എക്സ്പ്രസ്സ് കടന്നു പോകുന്നതിന് ഇടയിൽ ആയിരുന്നു സംഭവം.