തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആത്മഹത്യാ ശ്രമമുണ്ടായത്. പൂജപ്പുര ജയിലിൽ കഴിയുന്ന അഫാൻ ജയിലിലെ ശുചിമുറിയിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതി നിലവിൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ജയിലിനുളളിലെ അതീവ സുരക്ഷയുളള മേഖലയായ യു ടി ബ്ലോക്കില്‍ ആത്മഹത്യാശ്രമം നടന്നത് ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ജയിലിനുളളിലെ ജയില്‍ എന്നറിയപ്പെടുന്ന യുടി ബി ബ്ലോക്കിലാണ് അഫാനെ പാര്‍പ്പിച്ചിരുന്നത്. ഏഴ് സെല്ലുകളാണ് യുടി ബി ബ്ലോക്കിലുളളത്. സിസിടിവി നിരീക്ഷണത്തിനു പുറമേ 24 മണിക്കൂറും വാര്‍ഡന്മാരുടെ നേരിട്ടുളള നിരീക്ഷണവുമുളള മേഖലയാണിത്.
ഫെബ്രുവരി 24 നായിരുന്നു അഫാൻ പ്രതിയായ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. ഒരു ദിവസം തന്നെയാണ് അഞ്ച് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത നടപ്പിലാക്കിയത്. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ചാണ് ഇരുപത്തിമൂന്നുകാരനായ അഫാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അന്ന് അടിയന്തരമായി ചികിത്സ നല്‍കിയാണ് ഇയാളെ രക്ഷിച്ചത്. എന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് ചോദ്യംചെയ്യലിനിടെ അഫാന്‍ പൊലീസിനോട് പറഞ്ഞു. ആത്മഹത്യാപ്രവണത കാണിക്കുന്നതിനാല്‍ സെല്ലില്‍ അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും സ്ഥിരമായി ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശുചിമുറിയില്‍ തൂങ്ങിമരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംഐസിയുവിലാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.