കൊച്ചി: അപകടത്തിൽപ്പെട്ട ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3 പൂർണമായും കടലിൽ താഴ്ന്നു. കപ്പലിൽനിന്ന് കടലിൽവീണ നൂറോളം കണ്ടെയ്‌നറിൽ ഒരെണ്ണം ഞായർ രാത്രി വൈകി കൊല്ലം ചെറിയഴീക്കൽ ഭാഗത്ത് അടിഞ്ഞു. കൊല്ലം ആലപ്പാട് ചെറിയഴീക്കലിൽ അടിഞ്ഞ കണ്ടെയ്നർ കാലി ആണെന്നാണ് റിപ്പോർട്ട്. ചെറിയഴിക്കൽ സിഎഫ്എ ഗ്രൗണ്ടിന് തെക്കുഭാഗത്തായാണെത്തിയത്. പൊലീസും ദുരന്തനിവാരണ സേനയും റവന്യൂ അധികൃതരും സ്ഥലത്തെത്തി. സമീപത്തെ വീടുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
ആലപ്പുഴ ഒറ്റമശേരി തീരത്തിന് സമീപം ഒരു ഇരുമ്പ് ബാരലും അടിഞ്ഞു. ഇതും മുങ്ങിയ കപ്പലിലേതാണെന്നാണ് വിവരം. ശനിയാഴ്‌ച പകൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈലും കൊച്ചിയിൽനിന്ന് 40 നോട്ടിക്കൽ മൈലുംഅകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. ബാക്കി കണ്ടെയ്‌നറുകളും എണ്ണപ്പാടയും തീരത്തടിഞ്ഞാൽ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്‌നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയ്സ്) വിലയിരുത്തൽ. അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്‌തുക്കൾ ഒഴുകിയെത്തിയേക്കാം.
കപ്പലിൽനിന്ന് ചോർന്ന എണ്ണ ഒഴുകിപ്പരക്കുന്നത് നീക്കാനുള്ള തീവ്രശ്രമം തുടരുന്നു. ക്യാപ്റ്റൻ ഉൾപ്പെടെ കപ്പലിൽ ശേഷിച്ച മൂന്നുപേരെ രക്ഷിച്ചതിനുപിന്നാലെയാണ് കപ്പൽ ഞായർ രാവിലെ 7.50-ന് കടലിൽ താഴ്ന്നത്. എണ്ണപ്പാട എവിടെയുമെത്താം എന്നത് കണക്കിലെടുത്ത് കേരളതീരത്ത് സർക്കാർ ജാഗ്രതാ നിർദേശം നൽകി. കടലിൽ മീൻപിടിത്തം വിലക്കിയിട്ടുണ്ട്. സമീപ സഞ്ചാരപഥം ഉപയോഗിക്കാനിടയുള്ള കപ്പലുകൾക്ക് തീരസംരക്ഷണ സേന സുരക്ഷാ മുന്നറിയിപ്പ് നൽകി. കപ്പൽ കമ്പനിക്കെതിരെ കേസെടുത്തു.
കപ്പലിൽ ഉണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ കാത്സ്യം കാർബൈഡ് അടങ്ങിയ ചരക്കുകളാണ്. 73 കണ്ടെയ്‌നറുകൾ ശൂന്യമാണ്. കപ്പൽ ടാങ്കുകളിൽ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലുമുണ്ട്. കോസ്‌റ്റ് ഗാർഡിൻ്റെ രണ്ടു കപ്പൽ, ഡോണിയർ വിമാനം എന്നിവ ഉപയോഗിച്ച് എണ്ണപ്പാട നശിപ്പിക്കാനുള്ള നടപടി ഊർജിതമായി തുടരുന്നു.
കപ്പലിലെ സാങ്കേതികത്തകരാറാകാം അപകടകാരണമെന്ന് ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കാലാവസ്ഥയും പ്രതികൂലമായി. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. അപകടം കപ്പൽകമ്പനി അന്വേഷിക്കും. ജീവൻ രക്ഷിച്ചതിന് തീരസംരക്ഷണ സേനയ്ക്കും നാവിക സേനയ്ക്കും ക്യാപ്റ്റൻ നന്ദി പറഞ്ഞു.