അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട പടിഞ്ഞാറ് നർബോന കടൽത്തീരത്ത് സിലിണ്ടർ ഒഴുകിയെത്തിയത് തീരദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഞായർ വൈകിട്ട് 4.30 ഓടെയാണ് നാട്ടുകാർ സിലിണ്ടർ കണ്ടത്.
കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കൾ ആണോ എന്ന സംശയം പരന്നതോടെ നാട്ടുകാർ ആശങ്കയിലായി. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പുന്നപ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി.
പരിശോധനയിൽ സ്കൂബ ഡൈവേഴ്‌സ് ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അടിഞ്ഞതെന്ന് കണ്ടെത്തി. മുങ്ങൽവിദഗ്‌ധർ ഉപയോഗിക്കുന്ന ബ്രീത്തിങ് അപ്പാരറ്റസ് സിലിണ്ടറാണെന്ന് വ്യക്തമായതോടെ അഗ്നിരക്ഷാസേനയെ വിരമറിയിച്ചു. ജില്ലാ അഗ്‌നിരക്ഷാസേന ഓഫീസർ രാംകുമാർ സ്ഥലത്തെത്തി സ്‌കൂബാ ടീം ഉപയോഗിക്കുന്ന സിലിണ്ടർ ആണെന്ന് ഉറപ്പാക്കി. സിലിണ്ടർ പാെലീസ് കസ്‌റ്റഡിലെടുത്തു. ബ്രീത്തിങ് അപ്പാരറ്റസ് സിലിണ്ടർ കടലിൽ എങ്ങനെയെത്തിയെന്ന് പൊലീസ് അന്വേഷിക്കും.