ന്യൂഡൽഹി: ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ ബി.വി.ആർ. സുബ്രഹ്‌മണ്യമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ശനിയാഴ്ച നടന്ന നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ചു രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യുഎസ്, ചൈന, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ 3 സ്‌ഥാനങ്ങളിൽ. കഴിഞ്ഞവർഷംവരെ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ, സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാണെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു. നമ്മുടെ പദ്ധതിയിൽ ഉറച്ചുനിന്നാൽ, അടുത്ത രണ്ടര മുതൽ മൂന്ന് വർഷത്തിനുള്ളിൽ, ജർമ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നമ്മൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎംഎഫിൻ്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷംകോടി യുഎസ് ഡോളറാണ്. ജപ്പാൻ്റേത് 4.186 ലക്ഷം കോടി ഡോളറും. ഇരുരാജ്യങ്ങളും തമ്മിൽ നേരിയ വ്യത്യാസമാണുള്ളത്. ചൈനയുടേതു 19.23 ലക്ഷംകോടി ഡോളറാണ്. ഒന്നാം സ്ഥാനത്തുള്ള യുഎസിൻ്റേതു 30.51 ലക്ഷംകോടി ഡോളറും. ഐഎംഎഫ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വേൾഡ് ഇക്കണോമിക് ഔട്ട്ലോക് റിപ്പോർട്ടിൽ 2025-26 സാമ്പത്തിക വർഷം ഇന്ത്യ 6.2 % വളർച്ച കൈവരിക്കുമെന്നാണു വിലയിരുത്തൽ. അതേസമയം, ആഗോള വളർച്ച 2.5 % മാത്രമാണു പ്രതീക്ഷിക്കുന്നത്.