പാക്കിസ്ഥാനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് വന്നതിനു മണിക്കൂറുകൾക്കുള്ളിൽ ആണ് കറാച്ചിയിൽ ഉഗ്ര സ്ഫോടനം ഉണ്ടായി എന്ന് വാർത്തകൾ വരുന്നത്.
തുടർച്ചയായ സ്ഫോടനങ്ങൾ പാക്കിസ്ഥാനെ നടുക്കിയിരിക്കുകയാണ്. കറാച്ചിയിലെ ഷറഫി ഗോത്ത് എന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന പരമ്പരകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻനിർത്തി രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടതായി പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) വ്യക്തമാക്കി. കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഗുജ്രൻവാല പ്രദേശത്തും സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുന്നതിനാൽ പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പാക്കിസ്ഥാൻ മാധ്യമം ആയ ഡോൺ ഇന്ത്യയാണ് ഇന്ന് വീണ്ടും ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി എന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ട്. “പല സ്ഥലങ്ങളിലേക്ക് ഹരോപ്പ് ഡ്രോണുകൾ അയച്ചുകൊണ്ട് ഇന്ത്യ ഇന്നലെ രാത്രി പാക്കിസ്ഥാനെതിരെ മറ്റൊരു സൈനിക ആക്രമണ നടപടി സ്വീകരിച്ചു” എന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡിജി ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞതായി പാക്കിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ സായുധ സേന ഇതുവരെ വിവിധ സ്ഥലങ്ങളിൽ 12 ഹരോപ്പ് ഡ്രോണുകൾ നിർവീര്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 ഹെറോൺ ഡ്രോണുകൾ ഒമ്പത് സ്ഥലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും പാക്കിസ്ഥാൻ സൈന്യത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡയറക്ടര്‍ ജനറൽ ലെഫ്റ്റ്നന്‍റ് ജനറൽ അഹമ്മദ് ഷെരീഫ് വാര്‍ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
പാക്കിസ്ഥാന് പിന്തുണയുമായി അൽഖായിദ, ഇന്ത്യയ്ക്കെതിരേ ‘ജിഹാദി’ന് ആഹ്വാനം.