നാഗ്പ്പൂർ: നാഗ്പ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. കാടോൾ താലൂക്കിലെ റൗൾഗാവിലുള്ള എസ്ബിഎൽ എനർജി ലിമിറ്റഡ് (SBL Energy Limited) എന്ന സ്ഥാപനത്തിലാണ് ഇന്നു ( ഞായറാഴ്ച മാർച്ച് 1) രാവിലെ ഏഴുമണിയോടെ അപകടമുണ്ടായത്. ഫാക്ടറിയിലെ ഡെറ്റണേറ്റർ പാക്കിംഗ് യൂണിറ്റിലാണ് സ്ഫോടനം നടന്നത്.
പരുക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു. എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF) ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരുന്നു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡിഐഎസ്എച്ച് (DISH), പിഇഎസ്ഒ (PESO) സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.


