ലാഹോർ: പാക്കിസ്ഥാനിലെ കിഴക്കൻ നഗരമായ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് ജിയോ ടീവി ഉൾപ്പടെയുള്ള പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ പാക്ക് സൈനികർക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). 14 പാക്ക് സൈനികരാണ് ബിഎൽഎയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കൻ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ബലൂചിസ്‌ഥാനിലെ തന്നെ ആഭ്യന്തര സംഘർഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്‌ത ആക്രമണങ്ങളിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്.
അതിനിടെ ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.