വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ വീട് ആശുപത്രിയാക്കിയുള്ള സ്നേഹപരിചരണത്തിൽ കഴിയുകയായിരുന്നു. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.
100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്. 1978-ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്.



