Monday, September 1, 2025
Mantis Partners Sydney
Home » മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.

by Editor

എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി. എസ്എഫ്ഐഒ കുറ്റ പത്രത്തിലാണ് വീണയെ പ്രതി ചേർത്തിട്ടുള്ളത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വെളിവായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.

എസ്.എഫ്.ഐ.ഒയാകും തുടരന്വേഷണം നടത്തുക. സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽനിന്ന‍ു വ്യക്തമായിരുന്നു. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവ് ലഭിക്കാം. പിഴയായി കൈപ്പറ്റിയ തുകയോ മൂന്നിരട്ടിയോ തിരച്ചടയ്‌ക്കേണ്ടി വരും.

മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വെട്ടിലാക്കി വീണാ വിജയനെതിരായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. സേവനം ഒന്നും നല്‍കാതെ വീണാ വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി കൈപ്പറ്റിയെന്നാണു കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സിഎംആർഎല്ലിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് ഈ പണം എക്സാലോജികിലേക്ക് എത്തിയത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റർമാർ. വീണ ടി. ക്കും, ശശിധരൻ കർത്തയ്ക്കും എക്സലോജിക് സൊല്യൂഷൻസിനും സിഎംആർഎല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചിയിലെ കോടതി വഴി വിചാരണ നടപടികളിലേക്കാവും ഇനി കടക്കുക. വീണ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഉടൻ സമൻസ് അയക്കും. ശശിധരൻ കർത്തയ്ക്കും സിഎംആർഎൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ വേറെയും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആർഎല്ലിൽ നടന്നെന്നാണ് കണ്ടെത്തൽ. ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകൾ തയാറാക്കിയാണ് വെട്ടിപ്പ്. നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങൾക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കം.

പിണറായി വിജയന് ‌മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷം

Send your news and Advertisements

You may also like

error: Content is protected !!