കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്കാ സഭയും മറ്റു മതങ്ങളും തമ്മിലുള്ള സൗഹാർദവും സംവാദവും വർധിപ്പിക്കുന്നതിനുള്ള തിരുസംഘത്തിന്റെ തലവനായി (ഇന്റർ റിലീജിയസ് ഡിക്കാസ്റ്ററി പ്രീഫെക്ട്) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തേക്കെത്തുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ ചുമതല കർദിനാൾ കൂവക്കാട് തുടർന്നും വഹിക്കും. ചങ്ങനാശേരി അതിരൂപതാംഗമായ കർദിനാൾ കൂവക്കാടിനെത്തേടി വലിയ ദൗത്യം വീണ്ടുമെത്തിയതിൽ അഭിമാനംകൊള്ളുകയാണു മാതൃരൂപതയും സിറോ മലബാർ സഭയും. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂർദ്മാതാ ഇടവകാംഗമാണു മാർ കൂവക്കാട്. ഭാരതസഭയ്ക്കുള്ള അംഗീകാരമായും സഭാനേതൃത്വം ഈ നിയമനത്തെ കാണുന്നു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിലാണു താൻ ജനിച്ചതെന്നും അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 6-ന് ആണു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്. ഡിസംബർ 8-ന് ആയിരുന്നു കർദിനാൾ സ്ഥാനാരോഹണം. 2006 മുതൽ വത്തിക്കാനിൽ സേവനം ചെയ്യുകയാണു മാർ കൂവക്കാട്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണു മാർ കൂവക്കാട്.