കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫിസർ പിടിയിൽ. പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ ആണ് പിടിയിലായത്. മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജിൽ പരാതിക്കാരൻ 50,000 രൂപ കൈമാറുന്നതിനിടെയാണു വിജിലൻസിന്റെ പിടിയിലായത് എന്ന് കേരളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പന്തീരാങ്കാവ് കൈമ്പാലത്തെ ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം മാറ്റുന്നത് സംബന്ധിച്ച് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 50,000 രൂപ മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽ എത്തിച്ച് നൽകാനായിരുന്നു പരാതിക്കാരനോട് ഇയാൾ ആവശ്യപ്പെട്ടത്. വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ വിതറിയ കറൻസി നോട്ട് കൈമാറുന്നതിനടെ വിജിലൻസ് എത്തി പരിശോധന നടത്തി അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. 15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫിസറാണ്. ഈ വർഷമാണ് പന്തീരാങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്.



