ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി. കശ്മീർ സ്വദേശിയായ ഇയാൾ പാക് അധിനിവേശ കശ്മീരിലുണ്ടെന്നാണ് എൻഐഎയുടെ നിഗമനം. കഴിഞ്ഞ 2 വർഷമായി കശ്മീരില്‍ നടന്നുവരുന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവർത്തന ശൃംഖലയ്ക്കു മുഖ്യപങ്കുണ്ടെന്നു സുരക്ഷാസേന കണ്ടെത്തിയിരുന്നു. പഹല്‍ഗാമില്‍ നടന്ന ആക്രമണവും ഇവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് എന്‍ഐഎയുടെ നിഗമനം. ഫാറൂഖ് അഹമ്മദിന്റെ നേതൃത്വത്തിൽ പിഒകെയിലും കശ്മീരിലും ലഷ്കർ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഫാറൂഖ് അഹമ്മദിന്റെ കുപ്‌വാരയിലെ വീട് സുരക്ഷാസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് തകർത്തിരുന്നു. പാക്കിസ്ഥാനിൽ നിന്ന് കശ്മീരിലേക്കു ഭീകരപ്രവര്‍ത്തകരുടെ നുഴഞ്ഞുകയറ്റത്തിനുള്ള സംവിധാനങ്ങളൊരുക്കുന്നത് ഫാറൂഖ് അഹമ്മദാണ്. കശ്മീരിലെ പര്‍വതപ്രദേശങ്ങളിലെ എല്ലാ സഞ്ചാരപാതകളെക്കുറിച്ചും ഫാറൂഖിന് ധാരണയുണ്ട്. പഹല്‍ഗാം ആക്രണത്തിനുശേഷം ഫാറൂഖിനൊപ്പം പ്രവർത്തിക്കുന്ന പലരെയും എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖയിൽ പാക് സൈനികർ വെടിവെപ്പ് തുടരുകയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം 51 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതെന്നാണ് റിപ്പോർട്ട്. പ്രകോപനങ്ങൾക്ക് പക്വമായ രീതിയിൽ ഇന്ത്യ മറുപടി നൽകുന്നുമുണ്ട്. കശ്മീരിലെ നൗഷേര, സുന്ദർബനി, അഖ്നൂർ സെക്ടറുകളിലെ അതിർത്തികളിലാണ് പാക്കിസ്ഥാൻ വെടിവെപ്പ് തുടരുന്നത്. തുടർച്ചയായ ആറ് ദിവസമായി തുടരുന്ന പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുകയാണ്. ഇന്ത്യയുമായി യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് ISI എന്നാണ് വിവരം.
ഇന്ത്യ 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ആക്രമണം നടത്തുമെന്ന് പാക്കിസ്ഥാൻ മന്ത്രി